ഭൂചലനം: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സഹായം വാഗ്ദാനം ചെയ്ത് മോഡി

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (16:46 IST)
പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങളിലും ഇന്ത്യയുടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമുണ്ടായ ഭൂകമ്പങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.എല്ലാവരുടേയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് മോഡി പറഞ്ഞു. പാകിസ്താനും അഫ്ഗാനിസ്ഥാനും എല്ലാവിധ സഹായസഹകരണങ്ങള്‍ നല്‍കാന്‍ ഇന്ത്യ സജ്ജരാണെന്നും മോദി പ്രതികരിച്ചു.

വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ പാകിസ്ഥാനില്‍ 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. നൂറുകണക്കിനാള്‍ക്കാര്‍ക്ക് പരിക്കേറ്റതായും മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നതായാണ് വാര്‍ത്തകള്‍

ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയതായാണ് പാക് ഭൗമ പഠനകേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഭൂചലനത്തെ തുടര്‍ന്ന് പെഷാവാറില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് ജാം മേഖലയ്ക്ക് 45 കിലോമീറ്റര്‍ തെക്കുമാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും 196 കിലോ മീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. ഇന്ത്യയില്‍ ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ശ്രീനഗറില്‍ റോഡുകള്‍ തകര്‍ന്നു. കശ്മീരിലേക്ക് ദുരന്ത നിവാരണ സേന എത്തിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാന്‍ സജ്ജമായിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ തുടര്‍ ചലനത്തിന് സാധ്യത ഉണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ കര, നാവിക്, വ്യോമ സേനകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :