സുനന്ദ പുഷ്കറുടെ മരണം സിബിഐ അന്വേഷിച്ചേക്കും

ന്യൂഡല്‍ഹി| Last Updated: വ്യാഴം, 3 ജൂലൈ 2014 (10:14 IST)
മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറുടെ മരണം സിബിഐ അന്വേഷിച്ചേക്കും.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തിയെന്ന ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനാകുമോയെന്ന് കേന്ദ്രം അഭിപ്രായം ആരാഞ്ഞു. ഇതോടെ സുനന്ദയുടെ മരണം വീണ്ടും വിവാദത്തിന് വഴിമരുന്നിടുകയാണ്.

സംഭവത്തില്‍ എയിംസ് ഡയറക്ടറോട് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വിശദീകരണം തേടിയിരുന്നു‍‍. തുടര്‍ന്ന് ആരോപണം എയിംസ് അധികൃതര്‍ നിഷേധിച്ചു. കേന്ദ്രമന്ത്രിമാരായിരുന്ന ഗുലാം നബി ആസാദും ശശി തരൂരും റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ഡോ സുധീര്‍ ഗുപ്തയുടെ ആരോപണം. സുധീര്‍ ഗുപ്തയുടെ കത്ത് ലഭിച്ചെന്നും വിശദീകരണം ആവശ്യപ്പെട്ട് എയിംസ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയെന്നും ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.

സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനു മുമ്പാകെ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഡോ ഗുപ്തയുടെ വെളിപ്പെടുത്തല്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തിയതിന് തെളിവായി എയിംസ് ഡയറക്ടറും തരൂരും തമ്മിലുള്ള ഇ - മെയില്‍ സന്ദേശങ്ങളും സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.സുനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ സംഘത്തിന്റെ തലവനായിരുന്നു ഡോ ഗുപ്ത




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :