സര്‍ക്കാര്‍ വേട്ടയാടുകയാണ്; കോണ്‍ഗ്രസ് ആരെയും ഭയക്കുന്നില്ല: സോണിയ

 നാഷണൽ ഹെറാൾഡ് കേസ് , രാഹുൽ ഗാന്ധി , സോണിയാ ഗാന്ധി , നരേന്ദ്ര മോഡി
ന്യൂഡല്‍ഹി| jibin| Last Modified ശനി, 19 ഡിസം‌ബര്‍ 2015 (16:57 IST)
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയു എഐസിസി ആസ്ഥാനതെത്തി. നരേന്ദ്ര മോഡി സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെന്ന് സോണിയ പറഞ്ഞു. രാഷ്ട്രീയ എതിരാളികളോട് പ്രതികാര മനോഭാവത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പെരുമാറുന്നത്. ഒരു നാള്‍ സത്യം പുറത്തുവരും. സര്‍ക്കാര്‍ ഏജന്‍‌സികളെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ പകപോക്കുകയാണെന്നും അവര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഒരു നീക്കത്തെയും കോണ്‍ഗ്രസ് ഭയക്കുന്നില്ല. നീതിക്ക് മുന്നില്‍ എല്ലാവരും തുല്ല്യരായതിനാല്‍ ഒരുനാള്‍ സത്യം പുറത്തുവരുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കോടതിയോട് ആദരവുള്ളതിനാലാണ് ഹാജരാകാന്‍ പറഞ്ഞപ്പോള്‍ തന്നെ കോടതിയില്‍ നേരിട്ടെത്തിയതെന്നും സോണിയാ പറഞ്ഞു.

കേസ് ഉയര്‍ത്തിപ്പിടിച്ച് കോണ്‍ഗ്രസിനെ ഭയപ്പെടുത്താമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഗ്രഹം നടക്കില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. പ്രതിപക്ഷത്തേയും കോണ്‍ഗ്രസിനേയും തകര്‍ക്കാമെന്ന മോഡിയുടെ ചിന്ത ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. നിയമത്തെയും കോടതിയേയും അംഗീകരിക്കുകയും ബഹുമനിക്കുകയും ചെയ്യും. കള്ളം പറഞ്ഞ് കോണ്‍ഗ്രസിനെ തളര്‍ത്താനാണ് മോഡി
ശ്രമിക്കുന്നത്. നാഷണൽ ഹെറാൾഡ് കേസ് രാഷ്‌ട്രീയ വിരോധമാണ്. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരുക തെന്നെ ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു.


നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമടക്കമുള്ള ആറു പേര്‍ക്കും ഡല്‍ഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ആള്‍ ജാമ്യത്തിനു പുറമെ
50,000 രൂപ വീതമാണ് ഇരുവരും ജാമ്യത്തുകയായി കോടതിയില്‍ കെട്ടിവച്ചത്. സോണിയക്ക്​ വേണ്ടി മൻമോഹൻ സിംഗും രാഹുലിനായി അഹ്​മദ്​ പട്ടേലും ജാമ്യ ബോണ്ടിൽ ഒപ്പിട്ടു. കേസില്‍ ഇരുവരും ഇനി ഫെബ്രുവരി 20ന് വീണ്ടും ഹാജരാകണം.

ഇരുവര്‍ക്കും പുറമേ കേസില്‍ പ്രതികളായിരുന്ന കോണ്‍ഗ്രസ് നേതാക്കളായ ഓസ്കര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബെ, മോത്തിലാല്‍ വോറ, സാം പിത്രോത എന്നിവര്‍ക്കും ജാമ്യം അനുവദിച്ചു. അഞ്ച് മിനിറ്റ് നീണ്ടുനിന്ന നടപടികള്‍ക്കൊടുവിലാണ് എല്ലാവര്‍ക്കും ജാമ്യം അനുവദിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :