കൊല്ലപ്പെട്ട സഹോദരികള്‍ ജീവനോടെ തിരിച്ചെത്തി!

ലക്നൗ| VISHNU.NL| Last Modified വ്യാഴം, 9 ഒക്‌ടോബര്‍ 2014 (18:21 IST)
കൊലപ്പെടുത്തി ചാക്കില്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തി എന്ന് പറയപ്പെടുന്ന രണ്ടു സഹോദരികളെ ജീവനോടെ കണ്ടെത്തി. ഭുരെ ശുക്ലയുടെ മക്കളായ നീതു(17), വൈശാലി(15) എന്നിവരെയാണ് കണ്ടെത്തിയത്. ഒക്ടോബര്‍ നാലിനാണ് ചാക്കില്‍ കെട്ടി വച്ച നിലയില്‍ പെണ്‍കുട്ടികളുടെ മൃതദേഹം ഒറയ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നദീതീരത്ത് കണ്ടെത്തിയത്. ഇത് തങ്ങളുടെ മക്കളുടേതാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിയുകയും ചെയ്തിരുന്നു.

സെപ്തംബര്‍ 22നാണ് ഇരുവരെയും കാണാതായത്. ഗൗരവ് ചതുര്‍വേദി, അതുല്‍ ഗുപ്ത എന്നീ രണ്ട് ആണ്‍കുട്ടികളാണ് മക്കളുടെ തിരോധനത്തിന് കാരണമെന്നാണ് മാതാപിതാക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ രണ്ട് ആണ്‍കുട്ടികളോടൊപ്പമാണ് ഇവരെ കണ്ടെത്തിയിരിക്കുന്നത്. ഈ ചെറുപ്പക്കാര്‍ പെണ്‍കുട്ടികളുടെ കാമുകന്മാരാണെന്നാണ് പൊലീസ് പറയുന്നത്.

ഇവരെ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചതിനേ തുടര്‍ന്ന് പൊലീസ് കേസന്വേഷണത്തില്‍ കൃത്യവിലോപം കാണിച്ചു എന്നാരോപിച്ച് നിരവധി അക്രമ പ്രവര്‍ത്തനങ്ങളാണ് സ്ഥലത്ത് ഉണ്ടായത്. ഇതേ തുടര്‍ന്ന് എസ്.പി ഉള്‍പ്പടെ അഞ്ച് പൊലീസുകാരെ പിരിച്ചു വിട്ടിരുന്നു.
ഏതായാലും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരേ തെറ്റായ വിവരം നല്‍കിയതിന് പൊലീസ് കേസെടുത്തിരിക്കുകയാണ്.

കണ്ടെത്തിയ പെണ്‍കുട്ടികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. എന്നാല്‍ തിരിച്ചറിയാനാകാത്ത രീതിയില്‍ അഴുകി ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ആരുടേതാണെന്ന ദുരൂഹത ഇനിയും അവശേഷിക്കുന്നു. ഇതേക്കുറിച്ച് അന്വേഷണം തുടരുകയാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :