ഷീന ബോറയെ ഇന്ദ്രാണി വെറുത്തിരുന്നു; അതിനാല്‍ കൊലപ്പെടുത്തിയെന്ന് കുറ്റപത്രം

മുംബൈ| JOYS JOY| Last Updated: ശനി, 21 നവം‌ബര്‍ 2015 (12:50 IST)
മകളായ ഷീന ബോറയെ ഇന്ദ്രാണി മുഖര്‍ജി വെറുത്തിരുന്നെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നും കുറ്റപത്രം. മുന്‍ ഭര്‍ത്താവായ സഞ്ജീവ് ഖന്നയില്‍ പിറന്ന ഇന്ദ്രാണിയുടെ മകള്‍ വിധിയോടുള്ള അമിതമായ സ്നേഹമാണ് ഷീന ബോറയെ കൊലപ്പെടുത്താന്‍ ഇന്ദ്രാണിയെ പ്രേരിപ്പിച്ചത്.

പീറ്റര്‍ മുഖര്‍ജിയുടെ ആദ്യഭാര്യയിലുള്ള മകന്‍ രാഹുല്‍ മുഖര്‍ജിയും ഷീന ബോറയും തമ്മില്‍ പ്രണയത്തിലായിരുന്നു. പീറ്റര്‍ മുഖര്‍ജിക്ക് മകനായ രാഹുലിനോട് വല്ലാത്ത സ്നേഹമായിരുന്നു. അതുകൊണ്ടു തന്നെ രാഹുലും ഷീനയും വിവാഹിതരായാല്‍ സ്വത്തു മുഴുവന്‍ അവര്‍ക്ക് പോകുമെന്നും തന്റെ മകളായ വിധിക്ക് ഒന്നും ലഭിക്കില്ലെന്നും ഇന്ദ്രാണി ഭയപ്പെട്ടിരുന്നു. ഇതായിരുന്നു ഇന്ദ്രാണിയെ കൊലപാതകത്തിലേക്ക് നയിച്ചത്.

ഈ സാഹചര്യത്തിലായിരുന്നു മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായി എന്നിവരോടൊപ്പം ചേര്‍ന്ന് ഷീനയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. 4, 300 പേജുകളിലായാണ് കുറ്റപത്രം സി ബി ഐ ആണ് തയ്യാറാക്കിയത്. അതേസമയം, ഇന്ദ്രാണിയും ഖന്നയും നാര്‍കോ അനാലിസിസ് ടെസ്റ്റിന് തയ്യാറല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാല്‍, മിഖൈലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് മാത്രം മതി ഇന്ദ്രാണിക്കും ഖന്നയ്ക്കുമെതിരെ തെളിവായി എന്നാണ് സി ബി ഐ നിലപാട്.

ഷീനയുടെ അമ്മ ഇന്ദ്രാണി മുഖര്‍ജിയടക്കം മൂന്നുപേര്‍ക്കെതിരേയാണു കുറ്റപത്രം. 150 സാക്ഷിമൊഴികളും 200 രേഖകളും ഉള്‍പ്പെടുത്തിയാണ്
കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. 2012 ഏപ്രിലില്‍ 24കാരിയായ ഷീനയെ അമ്മ ഇന്ദ്രാണി കൊലപ്പെടുത്തിയെന്നാണു കേസ്. കൊലപാതകത്തിനുശേഷം മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ഡ്രൈവര്‍ ശ്യാംവര്‍ റായിയും ചേര്‍ന്ന് ഷീനയുടെ മൃതദേഹം റായ്ഗഡിലെ വനപ്രദേശത്ത് മറവുചെയ്തെന്നും റിപ്പോര്‍ട്ടിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :