പാകിസ്‌താൻ വിജയാഘോഷം: 3 വിദ്യാർഥികൾ അറസ്റ്റിൽ, രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് യോഗി

അഭിറാം മനോഹർ| Last Modified വ്യാഴം, 28 ഒക്‌ടോബര്‍ 2021 (14:30 IST)
ലോകകപ്പ് ട്വന്റി 20യില്‍ ഇന്ത്യക്കെതിരായ പാകിസ്താന്റെ വിജയം ആഘോഷിച്ച മൂന്ന് കശ്മീരി വിദ്യാര്‍ഥികള്‍ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ അറസ്റ്റിലായി. രാജ്യദ്രോഹക്കുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ ഇവർക്ക് മേലെ ചുമത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു.

ആഗ്രയിലെ രാജാ ബല്‍വന്ത് സിങ് എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ഥികളായ അര്‍ഷീദ് യൂസുഫ്, ഇനായത്ത് അല്‍താഫ് ഷെയ്ഖ്, ഷൗകത്ത് അഹമ്മദ് എന്നിവരെയാണ് പോലീസ് അറസ്റ് ചെയ്‌തത്. രാജ്യദ്രോഹക്കുറ്റത്തിന് പുറമെ സൈബര്‍ ടെററിസം, വിദ്വേഷ പ്രചാരണം എന്നീ വകുപ്പുകളും ഇവരുടേ മേല്‍ ചുമത്തിയിട്ടുണ്ട്. ഇവരെ പാകിസ്താന് അനുകൂലമായി സ്റ്റാറ്റസുകള്‍ ഷെയര്‍ ചെയ്തതിന് സസ്‌പെ‌ൻഡ് ചെയ്തതായി കോളേ‌ജ് അധികൃതർ അറിയിച്ചു.

ഇവര്‍ക്ക് പുറമെ മറ്റ് നാല് പേരെയും സമാനമായ കുറ്റത്തിന് ഉത്തര്‍പ്രദേശില്‍നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ പാക് വിജയം ആഘോഷിക്കുന്നുവെന്ന് അറിഞതിനെ തുടർന്ന് ബിജെപി പ്രവർത്തകരും കോളേജില്‍ എത്തിയിരുന്നു. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പോലീസും ബി.ജെ.പി. പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :