പ്ലസ് വൺ പരീക്ഷ റദ്ദാക്കുന്നതിൽ കേരളത്തിന്റെ നിലപാട് നാളെ അറിയിക്കണമെന്ന് സുപ്രീം കോടതി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 21 ജൂണ്‍ 2021 (15:07 IST)
റദ്ദാക്കുന്നതിൽ കേരളത്തിന്റെ നിലപാട് എന്താണെന്ന കാര്യം സർക്കാർ നാളെ അറിയിക്കണമെന്ന് സുപ്രീം കോടതി. നിലപാട് അറിയിച്ചില്ലെങ്കിൽ ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തിലും നാളെ വാദം കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

സെപ്‌റ്റംബർ 6 മുതൽ 16 വരെ പരീക്ഷ നടത്താനാണ് നിലവിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനം. എന്നാൽ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

അതേസമയം നിലപാട് അറിയിക്കാൻ ഒരാഴ്‌ച്ച സമയം കൂടി അനുവദിക്കണമെന്ന് സംസ്ഥാനസർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ്‌ കോണ്‍സല്‍ ജി പ്രകാശ് ആവശ്യപ്പെട്ടു. എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അസം, പഞ്ചാബ്, ത്രിപുര, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ കാര്യത്തിലും നാളെയാണ് സുപ്രീംകോടതി വാദം കേൾക്കുന്നത്.

അസം, പഞ്ചാബ്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോർട്ട്. ആന്ധ്രാപ്രദേശ് മാത്രമാണ് പരീക്ഷയുമായി മുന്നോട്ട് പോകുന്ന സംസ്ഥാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :