ഇനി മതം മാറണമെങ്കില്‍ കളക്ടര്‍ വിചാരിക്കണം; പുതിയ ഉത്തരവുമായി ഹൈക്കോടതി

ഇനി മതം മാറണമെങ്കിൽ ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണം

ജയ്പൂര്‍| AISWARYA| Last Modified ശനി, 16 ഡിസം‌ബര്‍ 2017 (15:02 IST)
മതപരിവര്‍ത്തനത്തിന് പത്ത് മാര്‍ഗ നിര്‍ദ്ദേശം വെച്ച് രാജസ്ഥാന്‍ ഹൈക്കോടതി. മകൾ ലൗ ജിഹാദിന് ഇരയായെന്ന് ആരോപിച്ച് ജോധ്പൂരിലെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഈ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ ഇനി മുതൽ അയാളുടെ പേര്, വിലാസം, തുടങ്ങിയ എല്ലാ കാര്യങ്ങളും വ്യക്തമാക്കി കളക്ടർക്ക് അപേക്ഷ സമർപ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ശേഷം ഈ അപേക്ഷ കളക്ടറേറ്റിലെയോ ബന്ധപ്പെട്ടെ ഓഫീസിലെയോ നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കും. ഇക്കാലയളവിൽ മതപരിവർത്തനത്തിൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ കളക്ടറെ വിവരമറിയിക്കാം.

അപേക്ഷ സമര്‍പ്പിച്ച് 21 ദിവസത്തിനകം മതം മാറാനുള്ള കാരണവും കളക്ടറെ ബോധിപ്പിക്കണം. ഇതെല്ലാം കളക്ടർ അംഗീകരിച്ചാൽ മാത്രമേ മതപരിവർത്തനം സാധുവാകുകയുള്ളു. ഈ നടപടികൾ പാലിക്കാതെയുള്ള മതപരിവർത്തനവും വിവാഹവും അസാധുവാകുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇത്തരം മാര്‍ഗ നിര്‍ദ്ദേശം വെയ്ക്കുന്നതിലൂടെ നിർബന്ധിത മതപരിവർത്തനങ്ങൾ തടയാനാകുമെന്നും കോടതി നിരീക്ഷിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :