‘അയ്യോ രാഹുൽ പോകല്ലേ’- രാഹുൽ ഗാന്ധിയെ പിന്തിരിപ്പിക്കാൻ നെട്ടോട്ടമോടി നേതൃത്വം

Last Modified ചൊവ്വ, 28 മെയ് 2019 (10:33 IST)
ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെയ്ക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. എന്നാൽ, രാഹുക് ഗാന്ധി കൂടി തോൽ‌വി സമ്മതിച്ച് രാജി വെച്ചാൽ കെട്ടിപ്പൊക്കിയ സാമ്രാജ്യങ്ങൾ ഒന്നൊന്നായി തകർന്നടിയുമെന്ന് കോൺഗ്രസ് നേതൃത്വത്തിന് വ്യക്തമായതോടെ രാജി തീരുമാനത്തിൽ നിന്നും രാഹുലിനെ പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

സോണിയ ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
പ്രവര്‍ത്തക സമിതി അദ്ദേഹത്തിന്റെ രാജിയാവശ്യം തള്ളിയെങ്കിലും അദ്ദേഹം തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്നും മറ്റൊരാളെ കണ്ടെത്തിക്കോളാനും തന്നെ സന്ദര്‍ശിച്ച അഹമ്മദ് പട്ടേലിനോടും കെ.സി വേണുഗോപാലിനോടും രാഹുല്‍ ആവശ്യപ്പെട്ടതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കാന്‍ നേതാക്കള്‍ നെട്ടോട്ടമോടുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് കെ.സി.വേണുഗോപാലും അഹമ്മദ് പട്ടേലും രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചപ്പോഴാണ് തന്റെ നിലപാട് രാഹുല്‍ ഗാന്ധി വീണ്ടും ആവര്‍ത്തിച്ചത്. രാഹുല്‍ രാജി സന്നദ്ധതയറിച്ചതു മുതല്‍ ആ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നിരവധി സന്ദേശങ്ങളാണ് പാര്‍ട്ടിനേതൃത്വത്തിനും രാഹുലിന് വ്യക്തിപരമായും ലഭിക്കുന്നത്.

തന്റെ സഹോദരനെ തിരഞ്ഞെടുപ്പ് യുദ്ധത്തിലേക്ക് തളളിയിട്ട് നേതാക്കള്‍ സ്വന്തം കാര്യം നോക്കാനിറങ്ങിയെന്ന് പ്രിയങ്ക ഗാന്ധിയും പ്രവര്‍ത്തക സമിതി യോഗത്തില്‍ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. കാര്യങ്ങള്‍ ഇങ്ങിനെ മുന്നോട്ട് പോകില്ലെന്നും അതുകൊണ്ട് താന്‍ സ്ഥാനമൊഴിയുന്നുവെന്നുമാണ് രാഹുല്‍ ആവര്‍ത്തിച്ച് പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :