പ്രണബ്: ദേശീയരാഷ്ട്രീയത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയത് ഇന്ദിര

ജോര്‍ജി സാം| Last Updated: തിങ്കള്‍, 31 ഓഗസ്റ്റ് 2020 (19:32 IST)
പ്രണബിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് ഉരുക്കുവനിതയായ ഇന്ദിരാഗാന്ധിയായിരുന്നു. വി കെ കൃഷ്ണ മേനോന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചുമതലക്കാരന്‍ എന്ന നിലയില്‍ കാട്ടിയ കാര്യക്ഷമത ഇന്ദിരാഗാന്ധി ശ്രദ്ധിച്ചു. പ്രണബിന്‍റെ ഊര്‍ജ്ജസ്വലതയും കാര്യപ്രാപ്‌തിയും കര്‍ക്കശസ്വഭാവവും സംഘാടനമികവുമാണ് അദ്ദേഹത്തെ ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനാക്കി മാറ്റിയത്.

ഇന്ദിരാഗാന്ധിയുടെ ഏറ്റവും വിശ്വസ്തനായ നേതാവെന്നത് പലപ്പോഴും പ്രണബിന് ദോഷവും ചെയ്‌തിട്ടുണ്ട്. പ്രത്യേകിച്ചും അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര എല്ലാ കാര്യങ്ങളും ആലോചിച്ചിരുന്നത് പ്രണബുമായി ആയിരുന്നു. ഇന്ദിരയുടെ മരണശേഷമുണ്ടായ ആശയക്കുഴപ്പത്തില്‍, പ്രധാനമന്ത്രിപദം പ്രണബ് ആഗ്രഹിച്ചിരുന്നു എന്ന ആരോപണം വരെ ഉയര്‍ന്നു.

ബംഗാളിലെ ബീർഭൂം ജില്ലയിലെ മീറഠി ഗ്രാമത്തിലാണ് സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കമദകിങ്കർ മുഖർജിയുടെയും രാജ്‌ലക്ഷ്‌മി മുഖർജിയുടെയും മകനായി 1935 ഡിസംബർ 11നാണ് പ്രണബ് മുഖര്‍ജി ജനിച്ചത്. വിദ്യാഭ്യാസത്തിന് ശേഷം തപാൽ വകുപ്പിൽ യുഡി ക്ലർക്കായി ഔദ്യോഗിക ജീവിതം തുടങ്ങി. പിന്നീട് കോളജ് അധ്യാപകനായും മാധ്യമപ്രവർത്തകനായും പ്രവര്‍ത്തിച്ചു.

1969ൽ ഇന്ദിരാഗാന്ധി പ്രണബിനെ രാജ്യസഭയിലെത്തിച്ചു. പിന്നീട് 1973ലെ ഇന്ദിര മന്ത്രിസഭയിൽ അദ്ദേഹം അംഗവുമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :