നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ക്കായി എയര്‍ ഇന്ത്യ ചെലവഴിച്ചത് 117 കോടി രൂപയെന്ന് റിപ്പോര്‍ട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ക്കായി 2015-16 കാലയളവില്‍ എയര്‍ ഇന്ത്യ ചിലവഴിച്ചത് 117 കോടി രൂപയെന്ന് റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹി, നരേന്ദ്ര മോദി, എയര്‍ ഇന്ത്യ, മന്‍മോഹന്‍ സിങ് newdelhi, narendra modi, air india, manmohan singh
ന്യൂഡല്‍ഹി| സജിത്ത്| Last Modified ശനി, 7 മെയ് 2016 (15:10 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ക്കായി 2015-16 കാലയളവില്‍ എയര്‍ ഇന്ത്യ ചിലവഴിച്ചത് 117 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം കൂടുതലാണിത്. കഴിഞ്ഞ ഡിസംബര്‍ വരെ ഇരുപത്തിരണ്ട് രാജ്യങ്ങളായിരുന്നു മോദി സന്ദര്‍ശിച്ചത്. ലോകേശ് ബാത്ര എന്നയാള്‍ക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങളുള്ളത്.

2015-16 വര്‍ഷം ഏപ്രിലില്‍ ഫ്രാന്‍സ്, കാനഡ, ജര്‍മനി എന്നിവിടങ്ങളിലേക്ക് മോദി നടത്തിയ യാത്രയായിരുന്നു ഏറ്റവും ചെലവേറിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മുപ്പത്തിയൊന്നു കോടി രൂപയാണ് ഇതിനായി ചിലവായത്. അതേസമയം തന്നെ ചൈന, മംഗോളിയ, കൊറിയ എന്നീ സ്ഥലങ്ങളിലെ സന്ദര്‍ശനത്തിന് പതിനഞ്ചു കോടി രൂപയായിരുന്നു​ ചിലവ്. എന്നാല്‍, 2013-14 കാലയളവില്‍ മന്‍മോഹന്‍ സിങ് നടത്തിയ വിദേശ യാത്രയില്‍ 108 കോടി രൂപയായിരുന്നു എയര്‍ ഇന്ത്യക്ക് ചെലവായത്.

അപ്രതീക്ഷിതമായി പാകിസ്ഥാന്‍ സന്ദര്‍ശിച്ച് നവാസ് ശരീഫുമായി മോദി നടത്തിയ കൂടിക്കാഴ്ചയായിരുന്നു ഏറ്റവും അധികം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. ആസ്ട്രേലിയയിലേക്കും മ്യാന്‍മാറിലേക്കുമായി 2014- 15 കാലയളവിൽ
നടത്തിയ യാത്രയായിരുന്നു ഏറ്റവും ചെലവു കൂടിയത്. ഇരുപത്തിരണ്ട് കോടി രൂപയാണ് അതിനായി ചെലവായത്​. 2014ല്‍ അധികാരത്തിലെത്തിയ ശേഷം മോദി അമേരിക്ക, സിംഗപ്പൂര്‍, നേപ്പാള്‍, എന്നിവിടങ്ങളിലേക്ക് തുടര്‍ച്ചയായി യാത്രകള്‍ നടത്തിയിരുന്നു. ഇതിനകം തന്നെ 2016ല്‍ ബെല്‍ജിയം,അമേരിക്ക, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞ മോദി ഈ മാസം അവസാനം ഇറാനിലേക്കും ജൂണില്‍ വീണ്ടും അമേരിക്കയിലേക്കും യാത്ര പോകുന്നുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :