അമിത് ഷായെ ഞെട്ടിച്ച കോണ്‍ഗ്രസിന്റെ ബുദ്ധിരാക്ഷസന്‍ ബിജെപിയുമായി അടുക്കുന്നു ?; തന്ത്രങ്ങളൊരുക്കി യെദ്യൂരപ്പ ? - ദേശീയ ശ്രദ്ധയാകര്‍ഷിച്ച് കൂടിക്കാഴ്‌ച

അമിത് ഷായെ ഞെട്ടിച്ച കോണ്‍ഗ്രസിന്റെ ബുദ്ധിരാക്ഷസന്‍ ബിജെപിയുമായി അടുക്കുന്നു ?; തന്ത്രങ്ങളൊരുക്കി യെദ്യൂരപ്പ ? - ദേശീയ ശ്രദ്ധയാകര്‍ഷിച്ച് കൂടിക്കാഴ്‌ച

 yeddyurappa , congress , dk shivakumar , BJP , ബിജെപി , ഡികെ , കര്‍ണാടക , എച്ച് ഡി കുമാരസ്വാമി , ഡികെ ശിവകുമാര്‍ , കോണ്‍ഗ്രസ്
ബംഗളൂരു| jibin| Last Updated: വ്യാഴം, 29 നവം‌ബര്‍ 2018 (16:53 IST)
കര്‍ണാടക പൊളിറ്റിക്‍സില്‍ കിരീടം വയ്‌ക്കാത്ത രാജാവാണ് ഡികെ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഡികെ ശിവകുമാര്‍. ബിജെപി ഭരിച്ചാലും കോണ്‍ഗ്രസ് ഭരിച്ചാലും അധികാര സിരാകേന്ദ്രങ്ങളിലെന്നും ഈ ബുദ്ധിരാക്ഷസന്റെ ഇടപെടലുകളുണ്ടാകും.

പണാധിപത്യം വാഴുന്ന കന്നട രാഷ്‌ട്രീയത്തില്‍ എച്ച് ഡി കുമാരസ്വാമിയുടെ കൈകളിലേക്ക് അധികാരം വെച്ചു നല്‍കിയതോടെയാണ് ശിവകുമാര്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിനു പിന്നാലെ അധികാരം അര്‍ക്കു വേണമെങ്കിലും കൈയാളാമെന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ബിജെപിയുടെ ‘പത്തി’യിലടിച്ച് ഡികെ വീണ്ടും ശക്തി തെളിയിച്ചത്.

ബിജെപിയുടെ പണത്തിന്റെ ഹുങ്കിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനുള്ള ശേഷി ഡികെ എന്ന കോണ്‍ഗ്രസ് നേതാവിനുണ്ട്. ഇത് ബിജെപി ദേശീയ നേതൃത്വത്തിന് വ്യക്തമായി അറിയാം. കര്‍ണാടകയില്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ പാളിപ്പോയത് ഈയൊരു വ്യക്തിക്കു മുമ്പില്‍ മാത്രമാണ്.

എന്നാല്‍ കഴിഞ്ഞ ദിവസം ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ ശിവകുമാറിന്റെ വീട്ടിലെത്തി കൂടിക്കാഴ്‌ച നടത്തിയതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ ബിജെപിയുടെ ശക്തനായ നേതാവുമായ യെദ്യൂരപ്പ ബുധനാഴ്‌ചയാണ് ജലവിഭവ മന്ത്രിയായ ഡികെയെ കാണാനെത്തിയത്.

കൂടിക്കാഴ്‌ചയില്‍ യെദ്യൂരപ്പയ്‌ക്കൊപ്പം മകനും ശിവമോഗ എംപിയുമായ ബി വൈ ഭഗവേന്ദ്ര, എംഎൽഎ എച്ച് ഹാലപ്പ എന്നിവരുമുണ്ടായിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ ചാണക്യനെ ബിജെപി റാഞ്ചുമോ എന്ന സംശയം ശക്തമായത്. കോണ്‍ഗ്രസ് പാളയത്തില്‍ തന്നെ ഇക്കാര്യം ചര്‍ച്ചയായി.

ലോക്‍സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഡികെ - യെദ്യൂരപ്പ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന സംസാരം ഇരുപക്ഷത്തുമുണ്ട്. ബിജെപിയുടെ ആശയങ്ങളോട് എതിര്‍പ്പാണെങ്കിലും യെദ്യൂരപ്പയോട് ഒരു സോഫ്‌റ്റ് കോര്‍ണര്‍ ഉണ്ടെന്ന ശിവകുമാറിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായത്
അടുത്തകാലത്താണ്. ഇതോടെയാണ് സന്ദര്‍ശനം ദേശീയ തലത്തിലും ശ്രദ്ധ നേടിയത്.

അതേസമയം, യെദ്യൂരപ്പയുമായുള്ള കൂടിക്കാഴ്‌ചയില്‍ സംശയിക്കാനൊന്നുമില്ലെന്നും, വരൾച്ച ബാധിച്ച ശിവമോഗ മണ്ഡലത്തിലെ കുടിവെള്ള വിതരണ പദ്ധതികള്‍ വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സന്ദര്‍ശനം നടന്നതെന്നും ശിവകുമാര്‍ പറഞ്ഞു.

യെദ്യൂരപ്പ തന്റെ അടുത്ത സുഹൃത്താണ്. ഈ സൗഹൃദത്തിന്റെ പേരിലാണ് മണ്ഡലത്തിലെ പ്രശ്‌നങ്ങൾ നേരിട്ടു വന്ന് പറഞ്ഞത്. മുൻ മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ നിര്‍ദേശം തള്ളിക്കളയാനാകില്ല. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് അദ്ദേഹമെന്നും ശിവകുമാർ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :