മോഡി സര്‍ക്കാരിന് വീണ്ടും അദ്വാനിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി| JOYS JOY| Last Updated: ഞായര്‍, 28 ജൂണ്‍ 2015 (11:48 IST)
മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനി വീണ്ടും കേന്ദ്രസര്‍ക്കാരിനെതിരെ. ബംഗാളി ദിനപത്രമായ ആനന്ദബസാര്‍ പത്രികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്വാനി മോഡി സര്‍ക്കാരിനെതിരെ വീണ്ടും ആരോപണം ഉയര്‍ത്തിയത്.

രാഷ്‌ട്രീയനേതാക്കള്‍ പൊതുജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തണമെന്ന് പറഞ്ഞാണ് ബി ജെ പി സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശവുമായി അദ്വാനി രംഗത്തെത്തിയത്. ഹവാല ഇടപാടില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ താന്‍ രാജിവെച്ചിരുന്നെന്നും അദ്വാനി വ്യക്തമാക്കി.

പൊതുജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കുക എന്നത് രാഷ്‌ട്രീയ നേതാവിന്റെ വലിയ ഉത്തരവാദിത്തമാണ്. ഇതിന് പൊതുജീവിതത്തില്‍ സംശുദ്ധി പാലിക്കേണ്ടത് അത്യാവശ്യമാണ്. അതേസമയം, ലളിത് മോഡി വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദ്വാനി തയ്യാറായില്ല. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് 1996ലായിരുന്നു എല്‍ കെ അദ്വാനി രാജി വെച്ചത്.

ഹവാല ഇടപാടുകാരനായ എസ് കെ ജെയിന്റെ വെളിപ്പെടുത്തല്‍ വന്ന അന്ന് തന്നെ എം പി സ്ഥാനം രാജി വെക്കാന്‍ തീരുമാനിച്ചിരുന്നെന്നും അത് തന്റെ സ്വന്തം തീരുമാനമായിരുന്നെന്നും അദ്വാനി പറഞ്ഞു. ജനങ്ങളോടുള്ള പ്രതിബദ്ധതയാണെ പരമപ്രധാനമെന്നും അദ്വാനി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :