സെക്‌സിനിടെ ഹൃദയാഘാതം; 28-കാരന്‍ മരിച്ചു

രേണുക വേണു| Last Modified ചൊവ്വ, 5 ജൂലൈ 2022 (13:36 IST)

സെക്‌സിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. നാഗ്പൂരിലെ സവോനറില്‍ 28-കാരനായ അജയ് പാര്‍തേകിയാണ് ലോഡ്ജ് മുറിയില്‍ വെച്ച് മരിച്ചത്. കാമുകിയുമായുള്ള ലൈംഗികബന്ധത്തിനിടെ ബോധരഹിതനാകുകയായിരുന്നു.

മരിച്ച യുവാവ് ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്ന് ഉപയോഗിച്ചതായി പൊലീസിന് തെളിവൊന്നും ലഭിച്ചിട്ടില്ല. മരിച്ച അജയ് ഒരു ഡ്രൈവറായിരുന്നു. വെല്‍ഡിങ് ടെക്‌നീഷ്യനായും ഇയാള്‍ ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുവാവിന് പനിയുണ്ടായിരുന്നതായി ഇയാളുടെ കുടുംബം പറഞ്ഞതായി പൊലീസ് അറിയിച്ചു.

മധ്യപ്രദേശിലെ തന്നെ ഒരു ഗ്രാമത്തില്‍ നിന്നുള്ള 23 കാരിയാണ് ഇയാളുടെ കാമുകി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ പ്രണയത്തിലാണ്. ഫെയ്‌സ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഭാവിയില്‍ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. യുവാവ് ഈ പെണ്‍കുട്ടിയുടെ അമ്മയെ കണ്ട് തങ്ങളുടെ ബന്ധത്തെ കുറിച്ച് അറിയിക്കുകയും ചെയ്തിടടുണ്ട്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാല് മണിക്കാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തതെന്ന് പൊലീസ് പറയുന്നു. ശാരീരികബന്ധം തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യുവാവ് ബോധരഹിതനായി. ഉടനെ തന്നെ പെണ്‍കുട്ടി ലോഡ്ജ് ജീവനക്കാരെ കാര്യം അറിയിച്ചു. ബോധരഹിതനായ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. തന്റെ സാന്നിധ്യത്തില്‍ എന്തെങ്കിലും മരുന്നോ മറ്റ് ലഹരി വസ്തുക്കളോ അജയ് കഴിച്ചത് കണ്ടിട്ടില്ലെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്തിട്ടുണ്ട്.

സെക്‌സിനിടെ ഹൃദയാഘാതം അപൂര്‍വ്വമാണെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :