കരുതൽ ബാല്യത്തിന്, എല്ലാ കുട്ടികള്‍ക്കും ഇന്റര്‍നെറ്റ്‌ ലഭ്യമാക്കണം: യുനിസെഫ്‌

കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കണം: യുനിസെഫ്‌

ചെന്നൈ| aparna| Last Updated: തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (15:55 IST)
'ഡിജിറ്റല്‍ ലോകത്തെ കുട്ടികള്‍' എന്ന വിഷയത്തിലുള്ള യുനിസെഫിന്റെ ആഗോള റിപ്പോര്‍ട്ട്‌ ചെന്നൈ സ്റ്റെല്ലാമാരിസ്‌ കോളജില്‍ പ്രകാശനം ചെയ്തു. വിദ്യാഭ്യാസം, വിവരശേഖരണം, നൈപുണ്യവികസനം എന്നിവക്കായി എല്ലാ കുട്ടികള്‍ക്കും താങ്ങാനാകുന്ന വിധത്തില്‍ ഇന്റര്‍നെറ്റ്‌ സൗകര്യം ലഭ്യമാക്കണമെന്ന്‌ യുനിസെഫ്‌ ആഹ്വാനം ചെയ്‌തു.

ഇന്റര്‍നെറ്റ്‌ കണക്ഷന്റെ ചിലവ്‌ കുറയ്‌ക്കല്‍, സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും കുട്ടികള്‍ക്ക്‌ കൂടുതല്‍ ഇന്റര്‍നെറ്റ്‌ ലഭിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കല്‍ എന്നിവയും 'ഡിജിറ്റല്‍ ലോകത്തെ കുട്ടികള്‍' എന്ന വിഷയത്തിലുള്ള യുനിസെഫിന്റെ ആഗോള റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നു. ന്യൂയോര്‍ക്കിലെ യുനിസെഫ്‌ ആസ്ഥാനത്തും വിവിധ രാജ്യങ്ങളിലും ചെന്നൈയിലും യുനിസെഫ്‌ ദിനമായ ഇന്ന്‌ ഈ റിപ്പോര്‍ട്ട്‌ പുറത്തിറക്കി.

വിദ്യാഭ്യാസത്തിനും നൈപുണ്യവികസനത്തിനും കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നതിനാല്‍ ഏറ്റവും പ്രതികൂല സാഹചര്യങ്ങളിലുള്ള കുട്ടികള്‍ക്ക്‌ നിര്‍ണായകമായ മാറ്റത്തിനുള്ള അവസരമാണ്‌ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഒരുക്കുന്നതെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. പരസ്‌പരം ബന്ധപ്പെടുന്നതിനും ആശയവിനിയമയത്തിനും ഇത്‌ വേദിയൊരുക്കുന്നു. അതിനാല്‍ തന്നെ, കുട്ടികളുടെ ഇന്റര്‍നെറ്റ്‌ ലഭ്യത വര്‍ധിപ്പിക്കേണ്ടത്‌ അനിവാര്യമാണെന്നും റിപ്പോര്‍ട്ട്‌ നിരീക്ഷിക്കുന്നു.

അതേ സമയം, സൈബര്‍ മേഖലയിലെ പുതിയ വെല്ലുവിളികളായ ഓണ്‍ലൈന്‍ ലൈംഗിക ചൂഷണം, സൈബര്‍ ബുള്ളിയിംഗ്‌, സ്വകാര്യ വിവരങ്ങള്‍ പരസ്യമാകലും ദുരുപയോഗിക്കുന്നതും എന്നിവയെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ മുന്നറിയിപ്പ്‌ നല്‍കുന്നു. ഡിജിറ്റല്‍ ലോകത്തിന്റെ ആപത്തുകളില്‍ നിന്ന്‌ കുട്ടികളെ സംരക്ഷിക്കാന്‍ വളരെക്കുറച്ച്‌ നടപടികളെ ഉണ്ടായിട്ടുള്ളൂ. കുട്ടികള്‍ക്ക്‌ സുരക്ഷിതമായി ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാനുള്ള സംവിധാനങ്ങള്‍ വര്‍ധിപ്പിക്കണം, റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. ഇന്റര്‍നെറ്റ്‌വാച്ച്‌ നടത്തിയ ഒരു പഠനമനുസരിച്ച്‌ കുട്ടികളുടെ ഓണ്‍ലൈന്‍ ലൈംഗികചൂഷണം വിഷയമായ 92 ശതമാനം സൈബര്‍ കണ്ടന്റുകളും ഹോസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌, നെതര്‍ലാന്റ്‌സ്‌, റഷ്യ, ഫ്രാന്‍സ്‌, കാനഡ എന്നീ അഞ്ചു രാജ്യങ്ങളിലാണ്‌.

കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസത്തിനും കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനുമുള്ള ജാലകങ്ങളാണ്‌ ഇന്റര്‍നെറ്റും മൊബൈലുമെന്ന്‌ യുനിസെഫ്‌ കേരള - തമിഴ്‌നാട്‌ മേധാവി ശ്രീ.ജോബ്‌ സഖറിയ പറഞ്ഞു. സ്റ്റെല്ലാ മാരിസ്‌ കോളജില്‍ നടന്ന റിപ്പോര്‍ട്ട്‌ പ്രകാശനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അവസരങ്ങളുടെ ഈ ജാലകങ്ങള്‍ അടച്ചുകളയുകല്ല, ഇന്റര്‍നെറ്റിന്റെ അപകടങ്ങളില്‍ നിന്നും വെല്ലുവിളികള്‍ക്കും കുട്ടികള്‍ക്ക്‌ സുരക്ഷയൊരുക്കുകയാണ്‌ വേണ്ടതെന്നും ശ്രീ.ജോബ്‌ സഖറിയ വ്യക്തമാക്കി. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ അമിതമായ ഉപയോഗം ഡിപ്രഷന്‍, ഉത്‌കണ്‌ഠ, അമിതവണ്ണം എന്നിവയിലേക്ക്‌ കുട്ടികളെ നയിക്കാമെന്ന്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കുട്ടികളുടെ ആരോഗ്യത്തെയും സന്തോഷത്തെയും ഇവ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ സാങ്കേതിക വിദ്യ ലഭ്യമാകുന്നതിലുള്ള അന്തരം ലോകത്ത്‌ പുതിയ വിഭജന രേഖ രൂപപ്പെടുത്തിയതായി റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. ആഫ്രിക്കയില്‍ യുവതയുടെ 40 ശതമാനത്തിന്‌ ഇന്‍ര്‍നെറ്റ്‌ ലഭ്യതയുള്ളപ്പോള്‍ യൂറോപ്പില്‍ ഇത്‌ 96 ശതമാനമാണ്‌. ആഗോളവ്യാപകമായി 26% യുവാക്കള്‍ക്ക്‌ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ലഭ്യമല്ല. 56% വെബ്‌സൈറ്റുകളും ഇംഗ്‌ളീഷിലാണ്‌ എന്നത്‌ ഇംഗ്‌ളീഷ്‌ അറിയാത്ത കുട്ടികളെ പ്രതികൂലമായി ബാധിക്കും. ഡിജിറ്റല്‍ അറിവിലുള്ള വ്യത്യാസം ആഗോള തലത്തചന്റ ദാരിദ്യം, നിലവിലുള്ള സാമ്പത്തിക അന്തരം, തുടങ്ങിയ മേഖലകളില്‍ ദൃശ്യമാണ്‌.

ഡിജിറ്റല്‍ മേഖലയിലും സ്‌ത്രീ- പുരുഷ വേര്‍തിരിവ്‌ പ്രകടമാണ്‌. സ്‌ത്രീകളെ അപേക്ഷിച്ച്‌ 12% പുരുഷന്‍മാര്‍ കൂടുതലായി ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നു. ഡിജിറ്റല്‍ മേഖലയിലെ തുല്യത നിര്‍ണായകമാണെന്ന്‌ തമിഴ്‌നാട്‌ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷ ശ്രീമതി. എം.പി.നിര്‍മ്മല പറഞ്ഞു. എന്നാല്‍, ഇന്‍ര്‍നെറ്റ്‌ ലഭ്യതയില്‍ പുരുഷന്‍മാര്‍ക്ക്‌ ഇപ്പോഴും മേല്‍ക്കൈ ഉണ്ട്‌. ചെന്നൈ ഒരു ഐടി കേന്ദ്രമായതിനാല്‍, ഇന്റര്‍നെറ്റ്‌ ലഭ്യതയിലെ തുല്യതക്കായുള്ള മാതൃക ഇന്ത്യക്ക്‌ സമ്മാനിക്കാന്‍ തമിഴ്‌നാടിന്‌ കഴിയുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

സുപ്രസിദ്ധ മജീഷ്യനും യുനിസെഫ്‌ സെലിബ്രിറ്റി അഡ്വക്കേറ്റുമായ ശ്രീ. ഗോപിനാഥ്‌ മുതുകാട്‌ സൈബര്‍ സുരക്ഷയുടെ പ്രാധാന്യം മാജിക്കിലൂടെ അവതരിപ്പിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ സുരക്ഷിതമായി ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നതിനുള്ള സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായുള്ള ബോധവല്‍ക്കരണമാണ്‌ മാജിക്കിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

ഏറ്റവും പ്രതികൂല സാചര്യങ്ങളിലുള്ള കുട്ടികളിലേക്ക്‌ എത്തിപ്പെടുന്നതിനായി ലോകത്തിലെ വിവിധ ദുര്‍ഘട മേഖലകളിലടക്കം 190 രാജ്യങ്ങളിലായി യുനിസെഫ്‌ പ്രവര്‍ത്തിക്കുന്നു. ഓരോ കുട്ടിക്കും മികച്ച ലോകമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ യുനിസെഫിന്റെ പ്രവര്‍ത്തനങ്ങള്‍. യുനിസെഫിനെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ www.unicef.org. എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

സംസ്ഥാന സര്‍ക്കാര്‍ വിഭാഗങ്ങള്‍, ബാലാവകാശ കമ്മീഷന്‍, വിദ്യാഭ്യാസ സംവിധാനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കുട്ടികളുടെ ക്ഷേമത്തിനായുള്ള മറ്റ് സംവിധാനങ്ങള്‍ എന്നിവയുമായും യുനിസെഫ് കൈ കോര്‍ത്തുവരുന്നു. സംസ്ഥാനത്തെ മാതൃ - ശിശു മരണനിരക്ക് കുറയ്ക്കല്‍, ജനന - മസ്തിഷ്‌ക വൈകല്യമുള്ള കുട്ടികളുടെ ഉന്നമനം, ബാല പഞ്ചായത്തുകളുടെയും
ബാലസഭകളുടെയും രൂപീകരണത്തിനും നടത്തിപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പിന്തുണയും സഹായവും നല്കുക, കുട്ടികള്‍ക്ക് എതിരായ അതിക്രമം തടയുക എന്നിങ്ങനെ വിവിധ പരിപാടികളുമായി യുനിസെഫ് കേരളത്തില്‍ സജീവമാണ്. ചെന്നൈയിലെ അഡയാറിലാണ് യുനിസെഫ് കേരള - തമിഴ്നാട് വിഭാഗം ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

(കടപ്പാട് - യുനിസെഫ് കേരള - തമിഴ്നാട് ഓഫീസ്, ചെന്നൈ)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :