മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും കൈകോര്‍ക്കുന്നു

മഹാരാഷ്ട്ര, ബിജെപി, ശിവസേന
മുംബൈ| VISHNU.NL| Last Modified തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (16:35 IST)
മഹാരാഷ്ട്രയില്‍ ബി.ജെ.പി- സഖ്യസര്‍ക്കാറിനായുള്ള സാധ്യതകള്‍ തെളിയുന്നതായി റിപ്പോര്‍ട്ട്. സേനയേ സഖ്യത്തിലെടുക്കുന്നതുമായി ബന്ധപ്പെട്ടുള്‍ല ചര്‍ച്ചകള്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ഏതാണ്ട് പൂര്‍ത്തിയായതായാണ് വിവരം. നിയമസഭയുടെ ശീതകാല സമ്മേളനത്തിന് മുമ്പ് ശിവസേനയെ സര്‍ക്കാറിന്‍െറ ഭാഗമാക്കാന്‍ ബിജെപി ശക്തമായ ശ്രമം നടത്തുന്നുണ്ട്. ഡിസംബര്‍ എട്ടിനാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്.

സര്‍ക്കാറുമായി ചേരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അതിന്‍െറ അവസാന ഘട്ടത്തിലാണെന്ന് ശിവസേന വൃത്തങ്ങള്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് പിരിഞ്ഞ സഖ്യം വീണ്ടും ഒന്നിക്കുന്നതിന്‍െറ ഭാഗമായുള്ള ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് ഇന്ന് നടന്നത്. സേന സര്‍ക്കാറുമായി ചേരണമെന്ന് ഫദ്നാവിസിന് ആഗ്രഹമുണ്ടെന്നും ശിവസേന അറിയിച്ചു.

അതേസമയം സേനയും ബിജെപിയും എന്തൊക്കെ വിട്ടുവീഴ്ചകള്‍ നടത്തിയെന്നത് വ്യക്തമല്ല. ശിവസേനയുടെ മന്ത്രിസഭാ പ്രവേശനക്കാര്യത്തില്‍ തീരുമാനമായതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതനുസരിച്ച് പത്ത് മന്ത്രിസ്ഥാനങ്ങള്‍ നല്‍കാനും ധാരണയായതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നിരുന്നില്ല. ഉപമുഖ്യമന്ത്രിസ്ഥാനവും ചില പ്രധാന വകുപ്പുകളും വേണമെന്നാണ് സേനയുടെ ആവശ്യം.

എന്നാല്‍ സഖ്യചര്‍ച്ചകള്‍ 80 ശതമാനവും പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നവിസ് അറിയിച്ചു. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സേനാ നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഫദ്നവിസ് പറഞ്ഞു. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 122 സീറ്റുകളാണ് ബി.ജെ.പി നേടിയത്. 63 എം.എല്‍.എമാരാണ് ശിവസേനക്കുള്ളത്. നിലവില്‍ എന്‍‌സിപിയുടെ പുറത്തുനിന്നുള്ള പിന്തുണയോടെ ന്യൂനപക്ഷ സര്‍ക്കാരായാണ് ബിജെപി മന്ത്രിസഭ നിലനില്‍ക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :