ലളിത് മോഡി വിവാദം: സുഷമ സ്വരാജ് വിശദീകരണം നല്‍കും

സുഷമ സ്വരാജ് , ലളിത് മോഡി , ബിജെപി , അമിത് ഷാ , പാര്‍ലമെന്റ്
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 20 ജൂലൈ 2015 (09:27 IST)
ലളിത് മോഡി വിവാദത്തില്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കും. വിഷയത്തില്‍ ബിജെപി സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായ സാഹചര്യത്തില്‍ നിലപാട് പാര്‍ലമെന്റിനെ അറിയിക്കാന്‍ സുഷമയ്ക്ക് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ലളിത് മോദി വിവാദത്തില്‍ പാര്‍ട്ടി നേതാക്കള്‍ സുഷമ സ്വരാജിനെ പിന്തുണച്ചതും പ്രധാനമന്ത്രി മൌനം പാലിച്ചതും നേരത്തേ വന്‍വിവാദമായിരുന്നു. അതേസമയം, പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചു ചേര്‍ത്ത എന്‍ഡിഎ നേതാക്കളുടെ യോഗം ഇന്നു നടക്കും. മുന്‍ ഐപിഎല്‍ കമ്മീഷ്‌ണര്‍ ലളിത് മോഡി വിവാദം, വ്യാപം അഴിമതി, കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ വ്യാജ ബിരുദ ആരോപണം, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയെ മാറ്റല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സഭയില്‍ ഉയരുമെന്നതിനാല്‍ പ്രതിഷേധങ്ങളെ നേരിടുന്നതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.

പ്രധാനമന്ത്രിയായി അധികാരമേറ്റതിനു ശേഷം ആദ്യമായാണ് നരേന്ദ്ര മോഡി എന്‍ഡിഎ സഖ്യകക്ഷികളുടെ സമ്പൂര്‍ണ്ണ യോഗം വിളിച്ചു ചേര്‍ക്കുന്നത്. അടുത്തയാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷ ആക്രമണത്തെ ഒറ്റക്കെട്ടായി എതിര്‍ക്കാനുള്ള ആലോചനകളാണ് യോഗത്തിലുണ്ടാകുക.

11 പൂതിയ ബില്ലുകളാണ് ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കേണ്ടത്. പ്രതിപക്ഷം സഭ സ്തംബിപ്പിച്ചാല്‍ ബില്ലുകള്‍ പാസ്സാക്കുക എന്നത് സര്‍ക്കാറിന് വെല്ലുവിളിയാകും. സഭയില്‍ സ്വീകരിക്കേണ്ടുന്ന നിലപാടുകളെ കുറിച്ച് ഭരണകക്ഷി എം പി മാരെ ബോധ്യപ്പെടുത്തുകയാണ് ഇന്ന് ചേരുന്ന യോഗത്തിന്റെ പ്രധാന ഉദ്ദേശം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :