കെജ്‌രിവാളിനെ സഹിക്കാന്‍ വയ്യ, ഐ‌എ‌എസുകാര്‍ കൂട്ടത്തോടെ ഡല്‍ഹി വിടുന്നു

ന്യൂഡൽഹി| VISHNU N L| Last Modified ചൊവ്വ, 19 മെയ് 2015 (09:32 IST)
ആം ആദ്മി ഭരണമെന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ അരവിന്ദ് കെജ്രിവാളിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്ന് സൂചന, കെജ്രിവാളിന്റെ നടപടികളിലും കടും‌പിടുത്തങ്ങളിലും വലഞ്ഞ് സഹികെട്ട് ഡല്‍ഹിയിലെ ഐ‌എ‌എസ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ സംസ്ഥാന ഭരണത്തില്‍ നിന്നും മാറാന്‍ നീക്കം തുടങ്ങി. ഇരുപതോളം ഐ‌എ‌എസുകാരാണ് സംസ്ഥാനത്തുനിന്ന് പോകാന്‍ ഒരുങ്ങുന്നത്. കെജ്രിവാളിന്റെ കീഴില്‍ ജോലിചെയ്യാന്‍ സാധിക്കില്ലെന്ന് കാട്ടി ഇവര്‍ കേന്ദ്രത്തിൽ ഡപ്യൂട്ടേഷനോ മറ്റു സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റമോ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചുകഴിഞ്ഞു.

മുഖ്യമന്ത്രിയും ലെഫ്.ഗവർണറുമായുള്ള അധികാര വടം‌വലിയാണ് ഉദ്യോഗസ്ഥരെ വലയ്ക്കുന്നത്. മെയ് 14-ന് ചീഫ് സെക്രട്ടറി കെ കെ ശർമ അമേരിക്കയിൽ സ്വകാര്യ സന്ദർശനത്തിനായി പോയതോടെ, ലെഫ്. ഗവർണർ ശകുന്തള ഗംലിനെ ആക്ടിങ് ചീഫ് സെക്രട്ടറിയായി നിയോഗിച്ചു. എന്നാല്‍ ഇത് ഭരണഘടനാ ലംഘനമാണെന്ന് കാണിച്ച് ഡൽഹി സർക്കാർ രംഗത്തെത്തി. തൊട്ടുപിന്നാലെ പ്രിൻസിപ്പൽ സെക്രട്ടറി (സർവീസസ്) അനിന്ദോ മജൂംദാറിനെയും സ്‌പെഷ്യൽ സെക്രട്ടറി അശുതോഷ് കുമാറിനെയും തൽസ്ഥാനത്തുനിന്ന് കെജരീവാൾ നീക്കുകയും ചെയ്തു. പകരം മുഖ്യമന്ത്രിയുടെ സെക്രട്ടറി രാജേന്ദ്ര കുമാറിന സർവീസസ് ഡിപ്പാർട്ട്‌മെന്റിന്റെ ചുമതല നൽകുകയും ചെയ്തു.

എന്നാല്‍ ഈ നടപടി ഗവര്‍ണര്‍ അംഗീകരിച്ചില്ല. ഇതും പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നു. ഫലത്തില്‍ മുഖ്യമന്ത്രിയുടെ ഉത്തരവനുസരിച്ച് സ്ഥാനം മാറിയാലും ഇവര്‍ക്ക് ഗവര്‍ണറുടെ അംഗീകാരമില്ലാതെ പുതിയ ചുമതല ഏറ്റെടുക്കാന്‍ സാധിക്കാതെ വരും. ഇല്ലത്തുന്നിറങ്ങുകയും ചെയ്തു അമ്മാത്തൊട്ടെത്തിതുമില്ല എന്ന അവസ്ഥയി ധര്‍മ്മ സങ്കടത്തിലാകുന്നതാണ് ഡല്‍ഹിവിടാന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നത്. കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെ ജോലിയിൽനിന്ന് മാറ്റുന്ന കെജ്രിവാളിന്റെ നടപടികളിലും ഇവര്‍ക്ക് അതൃതിയുണ്ട്. ഡല്‍ഹി കേന്ദ്രഭരണ പ്രദേശമായതിനാല്‍ ഭരണവും,ആഭ്യന്തരവുമായ കാര്യങ്ങളില്‍ ഗവര്‍ണറുടെയോ കേന്ദ്രസര്‍ക്കാരിന്റെയോ അംഗീകാരം നേടേണ്ടതുണ്ട്. ഇതാണ് അധികാര വടം‌വലിക്കിടയാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :