വിവാദങ്ങൾക്ക് ഇനി വിശ്രമിക്കാം, അമ്മ തിരിച്ചെത്തി; ഇനി പലരും അവതാളത്തിലാകും?

അമ്മ തിരിച്ചെത്തി; രണ്ടാംവരവിൽ തെറിക്കുന്നത് ആരുടെയൊക്കെ തൊപ്പി?

ചെന്നൈ| aparna shaji| Last Modified ശനി, 5 നവം‌ബര്‍ 2016 (14:23 IST)

തമിഴ്‌നാട് മുഖ്യമന്ത്രി ജെ പൂർണമായും സുഖം പ്രാപിച്ചു. അപ്പോളോ ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് ആവശ്യമുള്ളതെല്ലാം ചോദിച്ച് വാങ്ങാൻ മുഖ്യമന്ത്രിക്ക് കഴിയുന്നുണ്ടെന്നും എത്രയും പെട്ടന്ന് അവർ പൂർണ ആരോഗ്യത്തോടെ ജനങ്ങൾക്ക് മുന്നിലേക്ക് എത്തുമെന്നും ആശുപത്രി അധികൃതർ പറയുന്നു. ഇപ്പോള്‍ പൂർണബോധത്തിലേക്ക് മടങ്ങിയെന്നും അപ്പോളോ ആശുപത്രി ചെയർമാൻ ഡോ പ്രതാപ് സി റെഡ്ഡി അറിയിച്ചു.

പൂർണ ആരോഗ്യവതിയായ ജയലളിത ഇപ്പോള്‍ സുഖമായിരിക്കുകയാണ്. തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് അവർ മനസിലാക്കി തുടങ്ങി. ചികിത്സയുടെ ഭൂരിഭാഗവും വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ്. അമ്മയ്‌ക്ക് ഉടൻതന്നെ ആശുപത്രി വിടാനാകുമെന്നും ഡോ റെഡ്ഡി മാധ്യമങ്ങളോട് വ്യക്തമാക്കി.

അപ്പോളോ ആശുപത്രി ലോകത്തിലെ ഏറ്റവും മികച്ച ചികിത്സയാണ് ജയലളിതയ്‌ക്ക് നല്‍കിയത്. എന്നാണ് അവര്‍ ആശുപത്രി വിടാനാകുമെന്നത് പ്രസക്‌തിയുള്ള കാര്യമല്ല. അത് മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്. എന്നാൽ ചികിത്സയുടെ ഭൂരിഭാഗവും വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണെന്നും ഡോ. പ്രതാപ് സി റെഡ്ഡി വ്യക്തമാക്കി.

ജയലളിത അപകടനില തരണം ചെയ്​തതായി എഐഡിഎംകെ ഇന്നലെ വ്യക്തമാക്കിയിരുന്നു. അമ്മയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്​. തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും ഉടൻ തന്നെ മുറിയിലേക്ക്​ മാറ്റുമെന്നും പാർട്ടി വക്​താവ്​ സി.പൊന്നയ്യൻ അറിയിച്ചിരുന്നു. കൃത്രിമ ശ്വസന സംവിധാനം എടുത്തുമാറ്റിയിട്ടുണ്ട്. ഒരാഴ്​ചയായി അവർക്ക്​ അർധ ഖരാവസ്​ഥയിലുള്ള ഭക്ഷണം നൽകുന്നു. ആളുകളോട്​ സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ജയലളിത ആശുപത്രിയിൽ കഴിയവെ ഭരണ കാര്യങ്ങൾ ആര് ഏറ്റെടുക്കും, അടുത്ത മുഖ്യമന്ത്രി ആര് തുടങ്ങിയ കാര്യങ്ങൾ വരെ പാർട്ടിയിൽ ഉള്ളവർ ചർച്ച ചെയ്തിരുന്നു എന്നത് പരസ്യമായ ഒരു രഹസ്യം. എന്തിനതികം പറയുന്നു, വിക്കീപീഡിയ വരെ പറഞ്ഞു 'ജയലളിത മരിച്ചെന്ന്'. എന്നാൽ, പിന്നീട് എഴുതിചേർത്തത് തിരുത്താൻ അവർ മറന്നില്ല.

ജയലാളിത മരിച്ചെന്ന തരത്തിൽ വാർത്തകളും തമിഴ്നാട്ടിൽ പ്രചരിച്ചു. പലരും പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. വ്യാജമായ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസും എടുത്തു. അക്കൂട്ടത്തിൽ മുൻനിരയിലാണ് തമിഴ് ബ്ലോഗർ തമിഴച്ചി. ഇത്തരത്തിൽ എത്ര പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല.

ലോക്‌സഭാ ഡെപ്യൂട്ടി സ്‌പീക്കർ എം തമ്പിദുരൈ, ധനമന്ത്രി ഒ പനീർസെൽവം, ചീഫ് സെക്രട്ടറി പി രാമമോഹന റാവു, കേന്ദ്രമന്ത്രി വൈഎസ് ചൗധരി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ സിഎച്ച് വിദ്യാസാഗർ റാവു, കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ ജയലളിതയെ കാണാൻ ആശുപത്രിയിലെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന പാർട്ടി പ്രവർത്തകർക്കും സാധാരണക്കാരായ ജനങ്ങൾക്കും പുത്തൻഉണർവ്വാണ് ലഭിച്ചിരിക്കുന്നത്. അമ്മയുടെ തിരിച്ചുവരവ് അവർ ഗംഭീരമായി ആഘോഷിക്കുകയാണ്. അമ്മ സുഖം പ്രാപിക്കുവാൻ നേർച്ചകൾ ഒരുപാട് നേർന്നവരാണ് ജനങ്ങൾ. നേർച്ചക്കിടയിൽ ഉന്തും തള്ളും ഉണ്ടായി രണ്ട് പേർ മരണപ്പെട്ടുവെന്നത് മറ്റൊരു സത്യം.

ജയലളിതയുടെ അസാനിധ്യത്തില്‍ തമിഴ്‌നാടിന്റെ ഭരണനിയന്ത്രണം നടത്തുന്നത് മലയാളി വനിതയായ ഷീല ബാലകൃഷ്ണനാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലെ രണ്ടാം നിലയിൽ പ്രവേശനം അനുവദിക്കപ്പെട്ട മൂന്നു പേരിൽ ഒരാളായ ജയലളിതയുടെ പ്രത്യേക ഉപദേഷ്ടാവായ ഷീലയാണ് ഭരണം നിയന്ത്രിക്കുന്നതെന്നാണ് പുറത്തു വന്നിരുന്ന റിപ്പോര്‍ട്ട്. ഇക്കാര്യങ്ങളിലൊക്കെ എത്രത്തോളം വാസ്തവമുണ്ടെന്ന് ഉടൻ തന്നെ അറിയാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :