ഹിജാബ് വിഷയം ദേശീയ‌തലത്തിലേക്ക് വ്യാപിപിക്കരുതെന്ന് സുപ്രീം കോടതി: ഹർജി പരിഗണിച്ചില്ല

അഭിറാം മനോഹർ| Last Updated: വെള്ളി, 11 ഫെബ്രുവരി 2022 (12:27 IST)
കര്‍ണാടകത്തിലെ ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് വ്യാപിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. ഹിജാബ് വിഷയത്തിൽ വിധി വരും വരെ കോളേജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ അടിയന്തിര ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.

ഉചിതമായ സമയത്ത് കോടതിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവ് നടപ്പിലാക്കുമ്പോള്‍ ഭരണഘടനയുടെ ഇരുപത്തി അഞ്ചാം അനുച്ഛേദ പ്രകാരമുള്ള അവകാശങ്ങള്‍ തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്ന് ചൂണ്ടികാണിച്ചായിരുന്നു ഹർജി.

ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ ആവശ്യപ്പെട്ടു. എന്നാൽ കർണാടകയിലെ സ്ഥിതിഗതികൾ തങ്ങൾ വീക്ഷിക്കുന്നുണ്ടെന്നും കേസിൽ ഹൈക്കോടതിയാണ് ആദ്യം തീരുമാനമെടുക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വ്യക്തമാക്കി. ഉചിതമായ സമയത്ത് കോടതിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു..

ഹിജാബ് വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഹിജാബ് ധരിക്കാനുള്ള മുസ്ലിം സ്ത്രീകളുടെയും വിദ്യാര്‍ഥിനികളുടെയും അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ്സും സുപ്രീം കോടതിയെ സമീപിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :