ലോകസഭാ തിരെഞ്ഞെടുപ്പിലെ നേട്ടം ഹരിയാനയിലും തുടരാൻ കോൺഗ്രസ്, കർഷകസമരവും ബോക്സിംഗ് വിവാദവും ബിജെപിക്ക് തിരിച്ചടിയാകുമോ?

Rahul gandhi
Rahul gandhi
അഭിറാം മനോഹർ| Last Modified ശനി, 5 ഒക്‌ടോബര്‍ 2024 (11:37 IST)
ഹരിയാന നിയമസഭാ തിരെഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7 മണിയോടെയാണ് പോളിംഗ് ആരംഭിച്ചത്. വൈകീട്ട് ആറ് മണിയോടെയാണ് വോട്ടെടുപ്പ് അവസാനിക്കുക. 90 നിയമസഭാ മണ്ഡലങ്ങളിലായി നടക്കുന്ന തിരെഞ്ഞെടുപ്പില്‍ 1031 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. തുടര്‍ച്ചയായി 2 തവണ ഭരണത്തിലിരിക്കുന്ന ബിജെപിക്കെതിരെ ശക്തമായ ഭരണവിരുദ്ധവികാരമാണ് ഹരിയാനയില്‍ നിലനില്‍ക്കുന്നതെന്നാണ് ആദ്യ സൂൂചന. ഇത് മുതലെടുക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

2014ലെ മോദി തരംഗത്തില്‍ 47 സീറ്റുകള്‍ നേടി അധികാരത്തിലേറിയെങ്കിലും 2019ല്‍ സീറ്റുകളുടെ എണ്ണം 40 ആയി കുറഞ്ഞിരുന്നു. ഇത്തവണ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ അഗ്‌നിവീര്‍ പദ്ധതിക്കെതിരെ വലിയ പ്രതിഷേധമാണ് ഹരിയാനയിലുള്ളത്. കൂടാതെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയും ഹരിയാനയില്‍ വലിയ പ്രതിഷേധങ്ങള്‍ സംഘടിക്കപ്പെട്ടിരുന്നു. ഈ ഭരണവിരുദ്ധ പ്രതികരണങ്ങള്‍ വോട്ടാക്കിമാറ്റാനാകും എന്നതാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്.


ഇത് കൂടാതെ രാജ്യത്തെ ഗുസ്തി താരങ്ങളില്‍ ഏറെയും വരുന്നത് ഹരിയാനയില്‍ നിന്നാണ്. അതിനാല്‍ തന്നെ ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധങ്ങളും സമരങ്ങളുമെല്ലാം ബിജെപിക്ക് പ്രതികൂലമാകുമെന്ന് ഉറപ്പാണ്. വിനേഷ് ഫോഗാട്ട്, ബജ്‌റംഗ് പുനിയ എന്നീ താരങ്ങളെയെല്ലാം പാളയത്തിലെത്തിക്കുക വഴി ഈ വോട്ടുകളും നേടാനാവുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. അതേസമയം വോട്ടുവിഹിതം കുറഞ്ഞാലും ജാട്ട് ഇതര സമുദായിക വോട്ടുകള്‍ നേടിയെടുത്ത് മറ്റ് കക്ഷികളുടെ സഹായത്തോടെ ഭരണം നിലനിര്‍ത്താനാകും ബിജെപിയുടെ ശ്രമം. ലോകസഭാ തിരെഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ നിയമസഭാ തിരെഞ്ഞെടുപ്പ് എന്നതിനാല്‍ തന്നെ ബിജെപിക്ക് ഈ തിരെഞ്ഞെടുപ്പ് ഫലങ്ങള്‍ നിര്‍ണായകമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :