ചരക്ക് സേവന ബിൽ രാജ്യസഭ പാസാക്കി; കേരളത്തിന് നേട്ടമാകും, ചരിത്ര മുഹൂർത്തമെന്ന് മോദി

ജി.എസ്.ടി.ബില്‍ പാസാക്കി: ഇനി ഒറ്റനികുതി

ന്യൂഡൽഹി| aparna shaji| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2016 (07:24 IST)
രാജ്യമാകെ ഏകീകൃത നികുതി നിലവിൽ വരുത്തുന്നതിനായുള്ള ഭരണഘടനാഭേദഗതി ബിൽ രാജ്യസഭ പാസാക്കി. എ ഐ എ ഡി എം കെ അംഗങ്ങള്‍ ഒഴികെ എല്ലാവരും ബിൽ പിന്തുണച്ചു. പ്രതിപക്ഷത്തിന്റെ സമ്മർദത്തിൽ വഴങ്ങി ഭേദഗതികൾ സർക്കാരിന് അംഗീകരിക്കേണ്ടി വന്നതിനാൽ ബിൽ വീണ്ടും ലോക്സഭയുടെ പരിഗണനക്കയക്കും.

രാജ്യമാകെ ഒറ്റനികുതി ഒറ്റവിപണി എന്ന നിലയിലേക്ക് മാറുന്നതോടെ കേരളമടക്കമുള്ള ഉപഭോക്ത്യ സംസ്ഥാനങ്ങൾക്ക് ഇത് ഗുണകരമാകും. ജിഎസ്ടി ബില്‍ പാസായത് ചരിത്ര മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ബില്ലിന് പിന്തുണ നല്‍കിയ എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും എല്ലാ രാഷ്ട്രീയ മുന്നണി നേതാക്കള്‍ക്കും നന്ദി പറയുന്നതായും മോദി പ്രതികരിച്ചു.

ബില്ലില്‍ കോണ്‍ഗ്രസ് നാല് ഭേദഗതികളാണ് നിര്‍ദ്ദേശിച്ചത്. സംസ്ഥാനങ്ങള്‍ക്ക് 1% അധിക നികുതി ഈടാക്കാനാകില്ല, ജിഎസ്ടിയിലേക്ക് മാറുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം അഞ്ച് വര്‍ഷത്തേക്ക് കേന്ദ്രം നികത്തും, തുടങ്ങിയവയായിരുന്നു പ്രധാന ഭേദഗതികള്‍. ഭരണഘടനാ ഭേദഗതി ആയതിനാൽ പകുതി സംസ്ഥാനങ്ങളെങ്കിലും ബിൽ അംഗീകരിക്കേണ്ടതായുണ്ട്.

വിമാനടിക്കറ്റ്, ഹോട്ടൽ ഭക്ഷണം, ബ്യൂട്ടി സലൂൺ, സിഗരറ്റ്, മദ്യം, ബാങ്കിങ്ങ് സേവനങ്ങൾ എന്നിവക്ക് ചെലവേറുമ്പോൾ ഇലക്ട്രോണിക് സാധനങ്ങൾ, വാഹനങ്ങൾ, ഉപക്ത്യസാധനങ്ങൾ എന്നിവക്ക് ചെലവ് കുറയുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :