നോട്ട് നിരോധനം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമോ? അതോ വറുതിയിലേക്ക് തള്ളിവിടുമോ ?

നോട്ട് നിരോധനത്തിന്റെ പ്രശ്നങ്ങള്‍

സജിത്ത്| Last Modified ചൊവ്വ, 20 ഡിസം‌ബര്‍ 2016 (16:33 IST)
കള്ളപ്പണവും കള്ളനോട്ടും
ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ മൂല്യമേറിയ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ഒരു മാസം പിന്നിടുമ്പോഴും ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു വ്യക്തത നല്‍കാന്‍ ലോക്‍സഭ സമ്മേളിക്കുന്ന കാലയളവായിട്ടും രാജ്യത്തെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും കഴിയാതെ പോയിയെന്നതാണ് ഏവരേയും ഇരുത്തിചിന്തിപ്പിക്കുന്നത്. ഒരു തരത്തിലുള്ള മുന്നറിയിപ്പുമില്ലാതെയാണ് രാജ്യത്ത് 1000,നോട്ടുകൾ പിൻവലിക്കുകയാണെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.

ഈ പ്രഖ്യാപനം രാജ്യത്തെ സാധാരണ ജനങ്ങളെ കുറച്ചൊന്നുമല്ല വലച്ചത്. നിത്യചെലവിനു ആവശ്യമായ പണം എടുത്തു വയ്ക്കാൻ പോലും സമയം തരാതെ പ്രധാനമന്ത്രി പ്രഖ്യാപിച്ച തിരുമാനത്തിൽ ഞെട്ടി ജനങ്ങൾ. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറ്റാനാവാതെ പലരും കുഴങ്ങി. ഒറ്റ രാത്രി കൊണ്ട് മുന്നറിയിപ്പില്ലാതെ നോട്ടുകള്‍ അസാധുവാക്കിയതിന് സര്‍ക്കാരിന് ന്യായീകരണമുണ്ടെങ്കിലും ജനങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഇരുട്ടടിയാകുകയാണുണ്ടായത്.

കള്ളപ്പണം പിടികൂടാനെന്നു പറഞ്ഞ് നടത്തിയ നോട്ട് നിരോധനം വേണ്ടത്ര ഫലപ്രാപ്തിയിലെത്തിയില്ലെന്നു മാത്രമല്ല, പാവപ്പെട്ട ജനങ്ങള്‍ക്ക് തീരാദുരിതം കൂടിയാണ് സമ്മാനിച്ചത്. ദീര്‍ഘവീക്ഷണമോ വേണ്ടത്ര പഠനമോ നടത്താതെയാണ് കേന്ദ്രം പല നയങ്ങളും രൂപീകരിക്കുന്നത്. ഇതില്‍ ഭീകരവാദവും രാജ്യസുരക്ഷയും കൂട്ടിക്കലര്‍ത്തി ജനത്തെ പറ്റിക്കുകയാണ് സര്‍ക്കാര്‍. ഇതോടെ എതിര്‍ക്കുന്നവരെ ഭീകരവാദിയും ദേശദ്രോഹിയുമാക്കി ചിത്രീകരിക്കുകയുമാണ് ചെയ്യുന്നത്.

രാജ്യത്ത് നിലവിലുള്ള നോട്ട് ക്ഷാമത്തിന് പരിഹാരമുണ്ടാകാന്‍ കുറഞ്ഞത് ആറു മാസമെങ്കിലും വേണ്ടിവരും. നോട്ട് ക്ഷാമത്തെ തുടര്‍ന്നാണ് ചില്ലറ നോട്ടുകള്‍ ആളുകള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. അതോടെ 100 രൂപയുടെ നോട്ടുകള്‍ക്ക് ദൗര്‍ലഭ്യം നേരിട്ടു. അത് ഇപ്പോളും തുടരുകയുമാണ്. വീണ്ടുമൊരു നിരോധനം ഉണ്ടായാലോ എന്നതിനാല്‍ വലിയ നോട്ടുകള്‍ സൂക്ഷിക്കുന്നതിനും ആളുകള്‍ ഭയപ്പെടുന്നു. ഇതുമുലമാണ് ജനങ്ങള്‍ നോട്ടുകള്‍ ചില്ലറയാക്കി സൂക്ഷിക്കുന്നത്.

സാധാരണ ജനങ്ങള്‍ മാത്രമാണ് ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്‍പില്‍ ക്യൂ നില്‍ക്കുന്നത്. അതാവട്ടെ അരിവാങ്ങുന്നതിനുള്ള കാശിനു വേണ്ടിയുമാണ്. അല്ലാതെ കള്ളപ്പണം വെളുപ്പിക്കാനല്ല. കള്ളപ്പണക്കാര്‍ തങ്ങളുടെ പണം ഒരു ബുദ്ധിമുട്ടുമില്ലാതെ വെളുപ്പിച്ചു. സുപ്രിംകോടതിപോലും നോട്ട് നിരോധനത്തിനെതിരേ സംശയം പ്രകടിപ്പിച്ചതാണ്. പൗരന് പിന്‍വലിക്കാവുന്ന തുക നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോയെന്ന് പരിശോധിക്കേണ്ടതിനാലാകും കേസ് ഭരണഘടനാ ബെഞ്ചിന് വിടാന്‍ സുപ്രിംകോടതി തീരുമാനിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :