അപമാനിതനായിട്ടും അംബേദ്കർ ഇന്ത്യ വിടാന്‍ ആഗ്രഹിച്ചിരുന്നില്ല: രാജ്‌നാഥ് സിംഗ്

രാജ്‌നാഥ് സിംഗ് , ഡോ ബി ആർ അംബേദ്കർ , സോഷ്യലിസം  , ഇന്ത്യൻ രാഷ്ട്രീയം
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 26 നവം‌ബര്‍ 2015 (12:47 IST)
പലതവണ അപമാനം നേരിട്ടിട്ടും ഇന്ത്യയുടെ ഭരണഘടനാ ശിൽപ്പിയായ ഇന്ത്യ വിട്ടു പോകാന്‍ ഒരിക്കല്‍ പോലും ആഗ്രഹിച്ചിരുന്നില്ലെന്നു ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഭരണഘടനയുടെ ആമുഖത്തിൽ മാറ്റം വരുത്താൻ പാടില്ലെന്ന് വിശ്വസിച്ചിരുന്നയാളാണ് അദ്ദേഹം. മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകകൾ ഭരണഘടനയുടെ ആദ്യം ഉണ്ടായിരുന്നില്ല. എന്നാല്‍, പിന്നീട് അവ കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകകൾ ഭരണഘടനയില്‍ തുടക്കത്തില്‍ ചേര്‍ക്കണമെന്ന് തോന്നിയിരുന്നുവെങ്കില്‍ അംബേദ്കർ അടക്കമുള്ളവർക്ക് അന്ന് തന്നെ നിഷ്‌പ്രയാസം ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാൽ ഇത് രണ്ടും ഇന്ത്യയുടെ അവിഭാജ്യഘടകമായതു കൊണ്ട് പ്രത്യേകം എടുത്തു കാണിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നാത്തതിനാലാണ് അന്ന് അങ്ങനെ ചേർക്കാതിരുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ന് ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെടുന്ന വാക്കാണ് മതേതരത്വം എന്നത്. സംവരണത്തിന് രാഷ്ട്രീയ മാനം നൽകാൻ ശ്രമിയ്ക്കരുത്. അത് ഭരണഘടനാപരമായ അനിവാര്യതയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

1949 നവംബര്‍ 26 നാണ് ഇന്ത്യന്‍ ഭരണഘടനക്ക് അംഗീകാരം ലഭിച്ചത്. ഇതിന്റെ സ്മരണാര്‍ത്ഥം ഇന്നും നാളെയും അംബേദ്കര്‍ അനുസ്മരണ ചര്‍ച്ചകളായിരിക്കും ഇരു സഭകളിലും നടക്കുക. ഇതേ തുടര്‍ന്നു സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :