അവര്‍ എന്നും മൃഗസ്നേഹിയായിരുന്നു; തെരുവ് നായ പ്രശ്‌നത്തില്‍ മേനകാ ഗാന്ധിയെ ന്യായീകരിച്ച് കുമ്മനം

തെരുവ് നായ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയും മേനകാ ഗാന്ധിയെ ന്യായീകരിച്ചും കുമ്മനം രംഗത്ത്

തിരുവനന്തപുരം| jibin| Last Modified വെള്ളി, 28 ഒക്‌ടോബര്‍ 2016 (18:24 IST)
സംസ്ഥാനത്തെ തെരുവ് നായ പ്രശ്‌നത്തില്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധിയെ സംരക്ഷിക്കുന്ന പ്രസ്‌താവനയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ രംഗത്ത്. തെരുവ് നായ വിഷയത്തില്‍ കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ക്ക് ഇത്രമാത്രം പ്രധാന്യം നല്‍കേണ്ടെന്നും. മന്ത്രിയാകുന്നതിന് മുമ്പ് തന്നെ മേനകാ ഗാന്ധി മൃഗസ്നേഹിയായിരുന്നുവെന്നും കുമ്മനം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

കുമ്മനം രാജശേഖരന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണ രൂപം:-

തദ്ദേശ ഭരണ മന്ത്രി കെ ടി ജലീലിന് ഒരു തുറന്ന കത്ത്.

ബഹുമാനപ്പെട്ട ശ്രീ കെ ടി ജലീൽ,

കേരളത്തിലെ തെരുവ് നായ പ്രശ്നം പരിഹരിക്കാനാകാത്തത് കേന്ദ്രസര്‍ക്കാർ നിലപാട് മൂലമാണെന്ന തരത്തിലുള്ള താങ്കളുടെ പ്രസ്താവനകൾ കാണാനിടയായി. പ്രത്യേകിച്ച് കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ നിലപാടാണ് ഇതിന് കാരണമെന്നും താങ്കൾ പറഞ്ഞത് ശ്രദ്ധയിൽ പെട്ടു. മേനകാഗാന്ധിയെ രാഷ്ട്രീയത്തിന്‍റെ പേരിൽ വിമർശിക്കാനും എതിർക്കാനും താങ്കൾക്ക് അവകാശമുള്ളതുപോലെ തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കാനും താങ്കൾക്ക് കടമയുണ്ടെന്ന കാര്യം മറക്കരുത്. കേന്ദ്ര സർക്കാരിന്‍റെ ഏത് നിലപാടാണ് കേരളത്തിലെ തെരുവ് നായ പ്രശ്നം പരിഹരിക്കാൻ തടസ്സമെന്ന് താങ്കൾ വിശദീകരിക്കണം.

തിരുവനന്തപുരം പുല്ലുവിളയിൽ സിലുവമ്മയെന്ന 65 വയസ്സുകാരി തെരുവ് നായയുടെ കടിയേറ്റ് മരിച്ച സംഭവമുണ്ടായപ്പോൾ തെരുവ് നായ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് താങ്കൾ നിയമസഭയിൽ ഉറപ്പ് നൽകിയത് ഓർമ്മിക്കുന്നുണ്ടാകുമല്ലോ? കൂടാതെ സെപ്തംബര്‍ മാസത്തിൽ സുപ്രീം കോടതിയിലും താങ്കള്‍ ഇതേ ഉറപ്പ് നൽകിയിട്ടുണ്ട്. വാഗ്ദാനം ചെയ്ത നടപടികള്‍ കൃത്യാന്തര ബാഹുല്യം മൂലം താങ്കള്‍ മറന്നു പോയ സ്ഥിതിക്ക് അവ ഒന്ന് ഓർമ്മിപ്പിക്കാം. ഭ്രാന്തൻ നായകളെ പിടികൂടാൻ പ്രത്യേക പരിശീലനം നേടിയവരെ നിയമിക്കും, അവയെ പ്രത്യേക കേന്ദ്രങ്ങൾ തുറന്ന് പുനരധിവസിപ്പിക്കും, പ്രശ്നകാരികള്‍ അല്ലാത്തവയെ മാത്രം പിന്നീട് തുറന്നു വിടും, വന്ധീകരണം- പ്രതിരോധ കുത്തിവെയ്പ്പ് ഇവ നടപ്പാക്കും,ബ്ലോക്ക് തലത്തിൽ വന്ധ്യംകരണ ക്യാമ്പുകൾ, ഇതിനായി പ്രത്യേക ഡോക്ടർമാർ എന്നിങ്ങനെയായിരുന്നു വാഗ്ദാനങ്ങൾ. ഇവയൊക്കെ നടപ്പാക്കാൻ മേനകാ ഗാന്ധിയുടേയും കേന്ദ്രസർക്കാരിന്‍റെയും അനുമതി എന്തിനാണെന്ന് താങ്കൾ വ്യക്തമാക്കണം. ആഗസ്റ്റ് 21 ന് ശേഷം രണ്ടു മാസങ്ങൾ കടന്നു പോയി. നാളിതു വരെ എന്ത് നടപടിയാണ് കേരള സർക്കാരും താങ്കളും തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ കൈക്കൊണ്ടതെന്ന് വിശദീകരിക്കണം. നായശല്യം വീണ്ടും രൂക്ഷമായി മറ്റൊരു നിരപരാധിയുടെ ജീവൻ നഷ്ടമായപ്പോഴാണ് ഈ വിഷയത്തിൽ താങ്കളെ വീണ്ടും കാണുന്നത്.












10 മാസത്തിനുള്ളിൽ 10 പേരെയാണ് തെരുവ് നായ കടിച്ച് കൊന്നത്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ടത് അതത് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്നിരിക്കെ ഇതിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്?. മേനകാഗാന്ധിയെ പഴി പറഞ്ഞ് എത്രനാൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ പറ്റും? മാത്രവുമല്ല വനിതാ ശിശുക്ഷേമമന്ത്രിയുടെ പ്രസ്താവനകൾക്ക് തെരുവ് നായ വിഷയത്തിൽ ഇത്രയധികം പ്രാധാന്യം കൽപ്പിക്കുന്നത് എന്തിനാണ്?. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലും പഞ്ചായത്തിലും രാഷ്ട്രീയ എതിരാളികളെ കശാപ്പ് ചെയ്യുന്നത് നിർത്തണമെന്ന് ക്രമസമാധാന ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഗൗനിക്കാത്ത സർക്കാരാണ് താങ്കളുടേതെന്നും ഓർമ്മയുണ്ടാകുമല്ലോ?

കേന്ദ്രമന്ത്രി എന്നതിന് മുൻപ് തന്നെ മൃഗസ്നേഹി എന്ന നിലയിലും ആക്ടിവിസ്റ്റ് എന്ന നിലയിലും വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് മേനകാ ഗാന്ധി എന്നത് എല്ലാവർക്കും അറിവുള്ളതാണല്ലോ? അപ്പോൾ മൃഗസ്നേഹി എന്ന നിലയിലാണ് മേനകാഗാന്ധി സ്വന്തം വകുപ്പിന് പുറത്തുള്ള വിഷയങ്ങളിൽ ഇടപെടുന്നതെന്നും വ്യക്തം. ഈ സാഹചര്യത്തിൽ മേനകാ ഗാന്ധിയാണ് കേരളത്തിലെ തെരുവ് നായകളെ നിയന്ത്രിക്കുന്നതിന് തടസ്സമെന്ന വാദത്തിന് എന്താണ് പ്രസക്തി. തെരുവ് നായകൾ ഇല്ലാതാകരുതെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം മാഫിയകളുടെ താത്പര്യമാണോ ഇതിന് പിന്നിലെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.






















മന്ത്രി എന്ന നിലയിൽ കേന്ദ്ര സർക്കാരിനെതിരെ താങ്കൾ നടത്തിയ പ്രസ്താവനകൾ ഒരു വിഭാഗം ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാൻ സഹായകമായി എന്നത് യാഥാർത്ഥ്യമാണ്. ഇതിൽ ചിലർ വീണുപോവുകയും ചെയ്തിട്ടുണ്ട്. യാഥാർത്ഥ്യങ്ങൾ മനസ്സിലാകാതെ ആവേശം പ്രകടിപ്പിക്കുന്നവരാണ് കേന്ദ്രസർക്കാരിനെതിരെ തിരിയുന്നതെന്ന് ഓർമ്മിപ്പിക്കട്ടെ. കേരളം ഗൗരവകരമായ ഒരു പ്രശ്നത്തെ അഭിമുഖീകരിക്കുമ്പോൾ അത് നിയന്ത്രിക്കാൻ സത്വര നടപടികൾ കൈക്കൊള്ളേണ്ട താങ്കളെ പോലെയുള്ളവർ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നത് ശരിയല്ല. ഇതിൽ നിന്ന് പിൻമാറി തെരുവ് നായ നിയന്ത്രണത്തിനുള്ള നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായ ഭ്രാന്തൻ നായകളെ കൊല്ലേണ്ട സാഹചര്യമുണ്ടായാൽ അതിന് നിയമ തടസ്സം ഇല്ലെന്ന യാഥാർത്ഥ്യം എന്നെപ്പോലെ താങ്കൾക്കും അറിയാമല്ലോ?പക്ഷേ അപ്പോഴും കൊന്നു തള്ളലാണോ ശാശ്വത പരിഹാരം എന്ന് ചിന്തിക്കാനുള്ള വിവേചന ബുദ്ധിയും താങ്കൾ പ്രകടിപ്പിക്കുമെന്ന് കരുതട്ടെ? കേരളത്തിൽ മാത്രമുള്ള തെരുവ് നായകൾ രക്തദാഹികളായി മാറുന്നതിന് പിന്നിലുള്ള സാഹചര്യം അങ്ങേക്ക് അറിവില്ലാത്തതാണോ? അറവ് ശാലകളിൽ നിന്ന് തെരുവുകളിലേക്ക് വലിച്ചെറിയപ്പെടുന്ന മാംസവും രക്തവും കഴിക്കുന്ന നായകൾ മനുഷ്യ രക്തത്തിനായും ദാഹിക്കുന്നതിൽ എന്താണ് തെറ്റ്? മാലിന്യം വലിച്ചെറിയുന്നവരെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട താങ്കളുടെ വകുപ്പല്ലെ യഥാർത്ഥ കുറ്റവാളികൾ?.

തെരുവ് നായകളെ നിയന്ത്രിക്കാൻ ദീർഘകാല അടിസ്ഥാനത്തിൽ പദ്ധതികൾ തയ്യാറാക്കേണ്ടതുണ്ട്. അതിന് കേന്ദ്ര സർക്കാര്‍ കോടിക്കണക്കിന് രൂപയുടെ ഫണ്ട് അനുവദിക്കുന്നുമുണ്ട്. അത് ക്രിയാത്മകമായി വിനിയോഗിക്കാൻ തയ്യാറാകണം. അല്ലാതെ വിലകുറഞ്ഞ പ്രചരണത്തിന് വേണ്ടി എല്ലാത്തിലും രാഷ്ട്രീയം കലർത്തുന്നത് താങ്കളെപ്പോലെയുള്ള യുവ നേതാക്കൾക്ക് ഭൂഷണമല്ല. ഒപ്പം താങ്കളുടെ വാക്ക് കേട്ട് കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നവർക്കും. വിലകുറഞ്ഞ രാഷ്ട്രീയ പ്രചരണത്തിൽ നിന്ന് വിട്ട് നിന്ന് സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഞാൻ അങ്ങയോട് അഭ്യർത്ഥിക്കുന്നു. അതിന് ബിജെപി കേരള ഘടകത്തിന്‍റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

വിശ്വസ്തതയോടെ,
കുമ്മനം രാജശേഖരൻ
സംസ്ഥാന അദ്ധ്യക്ഷൻ, ബിജെപി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :