ചികിത്സയ്ക്കെത്തിയ പതിനേഴുകാരിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തു

ഹൈദരാബാദ്| Last Modified ഞായര്‍, 10 ഓഗസ്റ്റ് 2014 (11:26 IST)
ചികിത്സയ്ക്കെത്തിയ പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തെലങ്കാനയിലെ രംഗ റെഡ്ഢി ജില്ലയിലാണ് സംഭവം.

ഏകദേശം നാല് മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയറുവേദനയുമായാണ് പെണ്‍കുട്ടി രംഗ റെഡ്ഢി ജില്ലയില്‍ പരിഗി പട്ടണത്തിലെ ആശുപത്രിയിലെ നരേന്ദ്ര എന്ന ഡോക്ടറെ സമീപിച്ചത്.

പെണ്‍കുട്ടിയെ രാത്രി ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്യണമെന്ന് ഡോക്ടര്‍ മാതാപിതാക്കളോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് ഏതാനും ഗുളികകള്‍ കഴിക്കാന്‍ നല്‍കി. ഗുളികകള്‍ കഴിച്ച് ബോധരഹിതയായ പെണ്‍കുട്ടിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് ബോധം തിരികെ ലഭിച്ചപ്പോഴാണ് താന്‍ പീഡിപ്പിക്കപ്പെട്ട വിവരം പെണ്‍കുട്ടി തിരിച്ചറിയുന്നത്‌. പീഡന വിവരം മാതാപിതാക്കളോടോ മറ്റാരോടെങ്കിലോ പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഡോക്ടര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പു പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞതോടെയാണു സംഭവം പുറത്താകുന്നത്. വയറു വേദനയെത്തുടര്‍ന്നു ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണയാണെന്നു കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസ്‌ സ്റ്റേഷനിലെത്തി പരാതി നല്‍കി. പരാതിയുടെ അടിസ്ഥനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ബലാത്സംഗത്തിനും പോസ്കോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും പോലീസ്‌ കേസെടുത്തു.

കേസെടുത്തതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ ഡോക്ടര്‍ നരേന്ദ്രയ്ക്ക്‌ വേണ്ടി തെരച്ചില്‍ ഊര്‍ജിതമായി നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :