കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ കാറിലിരുത്തി ചുട്ടുകൊന്നു; സംഭവം നടന്നത് ചെന്നൈയില്‍

ഭാര്യയെ കാറിലിരുത്തി ചുട്ടുകൊന്നു

ചെന്നൈ| JOYS JOY| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2016 (09:23 IST)
ടാക്‌സി ഡ്രൈവറായ ഭര്‍ത്താവ് കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ കാറിലിരുത്തി ചുട്ടുകൊന്നു. ചെന്നൈയിലെ നന്ദനം പ്രദേശത്താണ് പട്ടാപ്പകല്‍ നാടിനെ നടുക്കിയ സംഭവം നടന്നത്. ചെങ്കല്‍പേട്ട് സ്വദേശിനിയായ എന്‍ പ്രേമയാണ് (28) അതിദാരുണമായി കൊല്ലപ്പെട്ടത്. പ്രേമയുടെ മരണമൊഴിയെ തുടര്‍ന്ന് ഭര്‍ത്താവായ നാഗരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. തീപിടുത്തത്തില്‍ പൊള്ളലേറ്റ ഇവരുടെ മക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അഞ്ചു വര്‍ഷം മുമ്പാണ് നാഗരാജ് - പ്രേമ ദമ്പതികളുടെ വിവാഹം നടന്നത്. വീട്ടില്‍ സ്ഥിരമായി ദമ്പതികള്‍ തമ്മില്‍ വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു. പ്രേമയുടെ സഹോദരീഭര്‍ത്താവിന്റെ ഉറമസ്ഥതയിലുള്ള കാര്‍ നാഗരാജ് ഓല കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്ത് ഓടിക്കുകയാണ്.

കഴിഞ്ഞദിവസം ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ നാഗരാജ് കുടുംബത്തെ സ്നേഹപൂര്‍വ്വം കാറില്‍ കയറ്റി നഗരം കാണാനിറങ്ങി. കാറില്‍ സഞ്ചരിക്കുന്നതിനിടയിലും ദമ്പതികള്‍ തമ്മില്‍ ചൂടേറിയ വാക്കേറ്റം ഉണ്ടായി. തര്‍ക്കത്തെ തുടര്‍ന്ന് വാഹനം നിര്‍ത്തി പുറത്തിറങ്ങിയ നാഗരാജ് പ്രേമയുടെ സമീപം കരുതി വെച്ചിരുന്ന പെട്രോള്‍ കന്നാസിന് തീ കൊടുത്തശേഷം ഓടി മറയുകയായിരുന്നു.

വാഹനം കത്തുന്നത് കണ്ട നാട്ടുകാര്‍ ആണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.

സെയ്‌ദാപേട്ട് അഗ്നിശമനസേനാ വിഭാഗം തീയണച്ചപ്പോഴാണ് കാറിനുള്ളില്‍ ഗുരുതരമായി പൊള്ളലേറ്റ പ്രേമയെ കണ്ടത്. കില്‍പ്പോക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏതാനും മണിക്കൂറുകള്‍ക്കുശേഷം മരിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :