Breaking: തമിഴ് നടൻ വിവേക് അന്തരിച്ചു

ജോൺസി ഫെലിക്‌സ്| Last Updated: ശനി, 17 ഏപ്രില്‍ 2021 (07:35 IST)
തമിഴ് നടൻ വിവേക് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 59 വയസായിരുന്നു.

വെള്ളിയാഴ്‌ച കുഴഞ്ഞുവീണതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇടത് ആന്റീരിയർ ഡിസന്റിംഗ് ആർട്ടറി കുഴലിൽ വിവേകിന് 100% ബ്ലോക്കുണ്ടായിരുന്നു എന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇത് ഹൃദയസ്തംഭനത്തിന് കാരണമായി. എന്നാൽ വിവേക്​വ്യാഴാഴ്ച കോവിഡ്
വാക്സിൻ സ്വീകരിച്ചതും ഹൃദയാഘാതവും തമ്മിൽ ബന്ധമില്ലെന്നും ഡോക്ടർമാർ പറയുന്നു.

220ലധികം സിനിമകളിൽ വിവേക് അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകനായ
ബാലചന്ദറാണ് വിവേകിനെ സിനിമയിൽ പരിചയപ്പെടുത്തിയത്. 80കളിൽ നിരവധി തമിഴ് ചിത്രങ്ങളിൽ വിവേക് ​​ചെറിയ വേഷങ്ങൾ ചെയ്തപ്പോൾ, 90 കളുടെ അവസാനത്തിലും പുതിയ മില്ലേനിയത്തിന്റെ ആദ്യ ദശകത്തിലും അദ്ദേഹം തമിഴകത്തെ പ്രധാന ഹാസ്യനടനായി. 2000 നും 2001 നും ഇടയിൽ വിവേക് ​​50ലധികം ചിത്രങ്ങൾ ചെയ്തു.

സാധാരണയായി നായകന്റെ ചങ്ങാതിയായി പ്രത്യക്ഷപ്പെടുന്ന വിവേകിന്റെ വൺ-ലൈനർ കൗണ്ടറുകൾ പ്രധാന നായകന്മാർ പറയുന്ന പഞ്ച് ലൈനുകളുടെ പ്രശസ്തി നേടി. ഖുഷി, മിന്നലെ, അലൈപായുതേ, മുഗവരി, അന്യൻ, ശിവാജി, ബോയ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ കോമഡി രംഗങ്ങൾ ഇപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുന്നു.

കോവിൽപട്ടിയിൽ ‘വിവേകാനന്ദൻ’ എന്ന പേരിൽ ജനിച്ച വിവേകിന്റെ അഭിനയത്തിനായുള്ള ശ്രമം ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ ആരംഭിച്ചു. കോളേജിലും ഔദ്യോഗിക ജീവിതത്തിലും സ്റ്റാൻഡപ്പ് കോമഡി അവതരിപ്പിക്കാറുണ്ടായിരുന്നു. സംവിധായകൻ കെ ബാലചന്ദർ 1987 ൽ മനതിൽ ഉറുതി വേണ്ടും എന്ന ചിത്രത്തിൽ വിവേകിന് ഒരു മികച്ച കഥാപാത്രത്തെ നൽകി സിനിമയിൽ എത്തിക്കുകയായിരുന്നു.

ഫിലിംഫെയർ, തമിഴ്‌നാട് സംസ്ഥാന അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള വിവേക് ‘ചിന്ന കലൈവാണർ’ എന്നും അറിയപ്പെടുന്നു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2009ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു.

മുൻ പ്രസിഡന്റും മിസൈൽ ശാസ്ത്രജ്ഞനുമായ ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ കടുത്ത ആരാധകനും അദ്ദേഹത്തിൻറെ ജീവിതവും വാക്കുകളും പിന്തുടരുന്നയാളുമായിരുന്നു വിവേക്. ആഗോളതാപനത്തിനെതിരായ അവബോധവും നടപടിയും പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഗ്രീൻ കലാം’ സംരംഭം വിവേക് ആരംഭിച്ചു. ഈ സംരംഭം തമിഴ്‌നാട്ടിലൊട്ടാകെ ഒരു ബില്യൺ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.

2015ൽ വിവേകിൻറെ മകൻ പ്രസന്നകുമാർ ഡെങ്കിപ്പനി ബാധിച്ച് മരണമടഞ്ഞിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :