പുകഞ്ഞ കൊള്ളികള്‍ പുറത്തേക്ക്, ആം ആദ്മിക്ക് ബദല്‍ പാര്‍ട്ടി വരും!

ന്യൂഡല്‍ഹി| vishnu| Last Updated: ബുധന്‍, 11 മാര്‍ച്ച് 2015 (14:46 IST)
പ്രശാന്ത് ഭൂഷണിനെയും യോഗേന്ദ്ര യാദവിനെയും ആം ആദ്മി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യം. പാര്‍ട്ടി എംഎല്‍എമാരാണ് ഈ ആവശ്യം ഉന്നയിച്ചു പാര്‍ട്ടി നേതൃത്വത്തിനു കത്തയച്ചത്. അച്ചടക്കം ലംഘിക്കുന്നവര്‍ക്ക് ഇതു പാഠമാകണമെന്നും എംഎല്‍എമാര്‍ കത്തില്‍ പറയുന്നു. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ഇരുവരെയും പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നു പുറത്താക്കിയിരുന്നു. എഎപി നിര്‍വാഹക സമിതിയുടേതായിരുന്നു തീരുമാനം. ഇതിനു പിന്നാലെയാണു പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി, പാര്‍ട്ടിയെ തകര്‍ച്ചയിലേക്കു തള്ളിവിടുന്ന തരത്തിലുള്ള പ്രസ്താവനകള്‍ മാധ്യമങ്ങളില്‍ നല്‍കി, കേജ്രിവാളിനെതിരെ അപകീര്‍ത്തിപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും കത്തില്‍ ഇവര്‍ പറയുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പരാജയത്തിനായി യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ശാന്തി ഭൂഷണും ശ്രമിച്ചതായി എഎപി കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ഇതിനെതിരെയും നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളായ യാദവും ഭൂഷണും പോലുള്ളവരെ കുറ്റപ്പെടുത്തുന്നത് വേദനാജനകമാണെന്ന് രാജേഷ് ഗാര്‍ഗ് പറഞ്ഞു. ഇവര്‍ ചെയ്യുന്നത് തെറ്റാണ്. അധികാരത്തിനു വേണ്ടി എന്തും ചെയ്യുന്നതിനു തുല്യമാണിതെന്നും ഗാര്‍ഗ് കൂട്ടിച്ചേര്‍ത്തു. അതേസമയം പാര്‍ട്ടിയിലെ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാ‍ത്തലത്തില്‍ അണിയറയി പുതിയ പാര്‍ട്ടിയുടെ രൂപീകരണ നീക്കം നടക്കുന്നതായി ന്വാര്‍ത്തകളുണ്ട്. എന്നാല്‍ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ഇത് നിഷേധിച്ചിട്ടുണ്ടെങ്കിലും അണികളില്‍ തങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട് എന്ന് പറഞ്ഞത് പാര്‍ട്ടീ രൂ‍പീകരണ നീക്കത്തിന്റെ ഭാഗമായാണ് എന്നാണ് സൂചന.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :