ഹൈദരാലി: ഓര്‍ത്താല്‍ വിസ്മയം

kalamandalam haidarali
WDWD
കഥകളി സംഗീതത്തില്‍ പകരം വയ്ക്കാനില്ലാത്ത പേരാണ്-കലാമണ്ഡലം ഹൈദരാലി. കഥകളി സംഗീതത്തിന് സ്വന്തമായൊരു സ്ഥാനം കലാ കേരളത്തില്‍ നേടിക്കൊടുത്ത കലാകാരനാണ് ഹൈദരാലി .

കഥകളി സംഗീതത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ ഹൈദരാലി ഹൈന്ദവര്‍ക്ക് മേധാവിത്വത്തമുണ്ടായിരുന്ന ഈ രംഗത്തെത്തിയ ആദ്യ മുസ്ളീമാണ്. ഇതുമായി ബന്ധപ്പെട്ട രചനകളും നടത്തിയിട്ടുണ്ട്.

ഓര്‍ത്താല്‍ വിസ്മയം എന്ന ലേഖന സമാഹാരമാണ് അദ്ദേഹത്തിന്‍റേതായി പുറത്തിറങ്ങിയ അവസാന പുസ്തകം.

കഥകളിയ്ക്കുണ്ടായിരുന്ന ജാതിയുടെയും മതത്തിന്‍റെയും അതിര്‍വരമ്പുകള്‍ തകര്‍ത്തെറിഞ്ഞ് ചരിത്രത്തില്‍ സ്ഥാനം നേടിയ അപൂര്‍വ പ്രതിഭയാണ് ഹൈദരാലി. കര്‍ണാടക സംഗീതത്തിന്‍റെയോ കഥകളിയുടെയോ പശ്ഛാത്തലവും അറിവുമില്ലാതെ കലാമണ്ഡലത്തിലെത്തിയ ഹൈദരാലി കഥകളി സംഗീതത്തിലെ കുലപതിയായി മാറുകയായിരുന്നു.

1946 ഒക്ടോബര്‍ ആറിന് വടക്കാഞ്ചേരിയിലെ ഓട്ടുപാറയില്‍ വെളുത്താട്ടില്‍ മൊയ്തൂട്ടിയുടെയും പാത്തുമ്മയുടെയും മകനായി ജനിച്ച ഹൈദരാലി കടുത്ത ദാരിദ്യ്രത്തിനിടയിലാണ് കുട്ടിക്കാലം ചെലവഴിച്ചത്. പാട്ടുകാരന്‍ ബാപ്പൂട്ടിയെന്ന് അറിയപ്പെട്ടിരുന്ന ഹൈദരാലി കലാമണ്ഡലത്തിലെത്തിയതോടെ കഥകളി സംഗീതമാണ് തന്‍റെ തട്ടകമെന്ന് തിരിച്ചറിഞ്ഞു.

അഞ്ചാം ക്ളാസ് വിദ്യാഭ്യാസത്തിനുശേഷം 1957 മുതല്‍ 65 വരെ കലാമണ്ഡലത്തില്‍ കഥകളി സംഗീതം അഭ്യസിച്ചു. കലാമണ്ഡലം ശിവരാമന്‍ നായര്‍, കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍, കലാമണ്ഡലം ഗംഗാധരന്‍ എന്നിവരുടെ കീഴിലായിരുന്നു പഠനം. സ്വദേശത്തും വിദേശത്തും നിരവധി വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ച ഹൈദരാലി കഥകളി സംഗീതത്തിന് പുതിയ മാനങ്ങള്‍ നല്‍കി.

37 വര്‍ഷം ഫാക്ട് സ്കൂളിലെ സംഗീത അധ്യാപകനായിരുന്ന അദ്ദേഹം കലാമണ്ഡലത്തിലെ വിസിറ്റിംഗ് പ്രൊഫസറുമാണ്. നാട്യ ഭാരതി അവാര്‍ഡ് ജേതാവായ ഹൈദരാലിക്ക് 1998-ല്‍ കേന്ദ്ര സര്‍ക്കാറിന്‍റെ സീനിയര്‍ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ശേഷം വടക്കാഞ്ചേരിയിലാണ് ഹൈദരാലി താമസിച്ചിരുന്നത്.

അഫ്സയാണ് ഭാര്യ. ഹരീഷ് മകനും ഹസിത മകളുമാണ്.

കലാമണ്ഡലത്തിലേയ്ക്കുള്ള യാത്രകള്‍ ഹൈദരാലി തുടങ്ങിയത് പതിനൊന്നാമത്തെ വയസ്സിലാണ്. പഠനം കഴിഞ്ഞതിനു ശേഷവും അത് തുടര്‍ന്നു.

WEBDUNIA|
കലാമണ്ഡലത്തിലേയ്ക്കുള്ള പതിവ് യാത്രകളിലൊന്നില്‍ മരണം വില്ലനായെത്തി. സാംസ്കാരിക കേരളവും അദ്ദേഹത്തെ ടുത്തറിയാവുന്നവരും വിതുമ്പലോടെ ആ യാഥാര്‍ത്ഥ്യം ഏറ്റുവാങ്ങി .


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :