ഇടശ്ശേരി എഴുതിയവയില്‍ ഏറ്റവും നല്ല കവിതയേത് എന്ന അന്വേഷണത്തില്‍ അദ്ദേഹത്തിന്റെ ചരമത്തിനു ശേഷം എന്റെ മനസ്സ് വ്യാപൃതമായി. അദ്ദേഹത്തിന്റെ ഓരോ കവിതയും മികവില്‍ ഒപ്പത്തിനൊപ്പം നില്ക്കുന്നതായി തോന്നി.
അതുതന്നെ മനസ്സിലിട്ടു കടഞ്ഞു കൊണ്ടിരിക്കേ അടിത്തട്ടില്‍നിന്ന് ഇങ്ങനെ ഒരു ഉത്തരം പൊന്തിവന്നു. എന്തിനാണീ അന്വേഷണം? ഇടശ്ശേരിയുടെ ഏറ്റവും നല്ല കവിത അദ്ദേഹത്തിന്റെ ജീവിതം തയെല്ലേ!
ഇടശ്ശേരി എന്ന കവിയെ വിലയിരുത്താന്‍ എത്രയോ പേര് ശ്രമിച്ചിട്ടുണ്ട്. ഇനിയും ശ്രമിക്കുകയും ചെയ്യും. എന്നാല്‍ , ഇടശ്ശേരി എന്ന മനുഷ്യനെപ്പറ്റി എഴുതാന്‍ അധികം പേര് തുനിഞ്ഞിട്ടില്ല. അദ്ദേഹത്തെ അടുത്തറിഞ്ഞ തലമുറയാവട്ടെ കുറ്റിയറ്റുപോവുകയുമാണ്. അതുകൊണ്ട്, എനിക്ക് നേരിട്ടറിയാവു കാര്യങ്ങളില്‍ ചിലത് ഒട്ടും അതിശയോക്തി കലര്‍ത്താതെ ഇവിടെ കുറിച്ചിടുന്നു.
ഇടശ്ശേരി ജീവിച്ചിരുന്ന കാലത്ത് പൊന്നാനിക്കാര്‍ക്ക് അവരുടെ ക്ലേശങ്ങളിറക്കിവയ്ക്കാനുള്ള ഒരത്താണികൂടിയായിരുന്നൂ അദ്ദേഹം. അവരുടെ വിഷമങ്ങളിലും വിസ്മയങ്ങളിലും അദ്ദേഹത്തെ ഇടപെടുവിക്കുന്നത് അവര്‍ക്ക് ആശ്വാസമേകിയിരുന്നു. ഇടശ്ശേരിക്കും ആഹ്ലാദം നല്‍കിയിരുന്ന ഒന്നായിരുന്നു ആ ഇടപെടല്‍.
'എങ്കല് ചേര്‍ത്താലും ഗുരോ സേവന മന്ത്രാക്ഷരം' എന്നായിരുന്നുവല്ലോ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന. അങ്ങനെ തന്റെ ഇടപെടല്‍ ആവശ്യമായി വന്ന ഒരു കാര്യത്തെ - പ്രസിദ്ധ കവി കടവനാട് കുട്ടികൃഷ്ണന്റെ വിവാഹത്തെ - 'മകന്റെ വാശി' എന്ന കവിതയില്‍ ഇടശ്ശേരി രേഖപ്പെടുത്തിയിട്ടുണ്ട്.
അത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹം പ്രകടിപ്പിച്ച മനുഷ്യത്വവും സംസ്കാരവും നീതിബോധവും അതുമായി ബന്ധപ്പെട്ടവരുടേയും പറഞ്ഞുകേട്ടറിഞ്ഞവരുടേയും മുമ്പില്‍ അദ്ദേഹത്തെ ഉയര്‍ത്തിക്കെട്ടി.
ആവശ്യങ്ങള്‍ പൊറുതിമുട്ടിക്കുമ്പോഴും തെറ്റിലേയ്ക്ക് വഴുതി വീഴാതിരിക്കാന്‍ ഇടശ്ശേരി നന്നെ വിഷമിച്ചിട്ടുണ്ട്. വീട്ടിലെ നിത്യനിദാനച്ചെലവുകള്‍ മാത്രമല്ല, കുട്ടികള്‍ക്ക് ഇടയ്ക്കിടെ ഉണ്ടാകുന്ന ദീനത്തിന് മരുന്ന് തുടങ്ങിയ ചെലവുകളും വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. വരവാകട്ടെ, അതിനനുസരിച്ചു വര്‍ദ്ധിച്ചതുമില്ല.
പലപ്പോഴും എന്തുചെയ്യേണ്ടൂ എറിയാത്ത അവസ്ഥ. കക്ഷികളുടെ പണം കയ്യിലുണ്ട്. അത്യാവശ്യത്തിന് അതു തിരിമറി ചെയ്താലോ? ആരും അറിയാന്‍ പോകുന്നില്ല. രണ്ടാഴ്ച കഴിഞ്ഞേ കക്ഷികള്‍ക്ക് പണം കൊടുക്കേണ്ടു. അപ്പോഴേയ്ക്കും വേറെ കക്ഷികളുടെ പണം കയ്യില്‍ വന്നു ചേരുകയും ചെയ്യും. അങ്ങനെ ചിന്തിക്കുമ്പോഴൊക്കെ ഗാന്ധിജിയുടെ മുഖമാണ് തന്റെ മുന്നില്‍ തെളിഞ്ഞു വന്നിരിക്കുന്നത് ഇടശ്ശേരി പറയാറുണ്ട്.
FILE
FILE
'എന്റെ ജീവിത്തില്‍ വളര്‍ച്ചയെന്നു വിശേഷിപ്പിക്കാവു ന്ന വല്ല പരിവര്‍ത്തനവുമുണ്ടായിട്ടുണ്ടെങ്കില്‍ അതിനുള്ള പ്രേരണ മറ്റൊരാചാര്യനില്‍ നിന്നാവാന്‍ വയ്യ' എന്ന അദ്ദേഹം ഗാന്ധിജിയെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ. ഏതായാലും കഠിനമായ വിഷമങ്ങള്‍ നേരിട്ടപ്പോള്‍ പോലും അങ്ങനെ പണം തിരിമറി ചെയ്യുവാന്‍ തോന്നിയില്ല.
എന്നിട്ടും ഒരിക്കല്‍ - ഒരിക്കല്‍ മാത്രം - ഒരു സുഹൃത്തിന്നുവേണ്ടി അങ്ങനെ ഒരു തിരിമറി ചെയ്തുപോയി. അതിന്റെ ശിക്ഷയായി തീവ്രമായ മനോവിഷമമാണ് അനുഭവിച്ചത്. അത് മറക്കാന്‍ വയ്യ. 'വിഷപ്പാമ്പ്' എന്ന കവിത അതിന്റെ ഫലമായുണ്ടായതാണ്.
അദ്ദേഹത്തിന് ശ്രീകൃഷ്ണനെപ്പറ്റി ഒരു ഖണ്ഡകാവ്യം രചിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കൃഷ്ണനെപ്പറ്റി അതിനൂതനമായ ഒരു കാഴ്ചപ്പാടും അദ്ദേഹത്തിന്റെ ഉള്ളില്‍ രൂപപ്പെട്ടിട്ടുണ്ടായിരുന്നു. ആ യജ്ഞഫലം ആര്‍ക്കും ആസ്വദിക്കാന്‍ കഴിയാതെപോയി.