തൃശൂരിലെ പള്ളികളില്‍ നിന്ന് സുരേഷ് ഗോപിക്ക് പ്രഹരം ! വായടപ്പിക്കുന്ന ചോദ്യവുമായി വൈദികന്‍

തൃശൂര്‍ അതിരൂപതയിലെ നിരവധി പള്ളികളില്‍ സുരേഷ് ഗോപി വോട്ട് ചോദിച്ചെത്തി

Suresh Gopi, BJP, Lok Sabha Election 2024, BJP, Lok Sabha News
WEBDUNIA| Last Modified വ്യാഴം, 21 മാര്‍ച്ച് 2024 (11:48 IST)
Suresh Gopi, BJP, Lok Sabha Election 2024, BJP, Lok Sabha News

തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വൈദികന്‍. തൃശൂര്‍ അവിണിശേരി പള്ളി വികാരി ഫാ.ലിജോ ചാലിശേരിയാണ് വോട്ട് ചോദിച്ചെത്തിയ സുരേഷ് ഗോപിയോട് രാഷ്ട്രീയം സംസാരിച്ചത്. 'മണിപ്പൂരില്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ എന്തുകൊണ്ട് നരേന്ദ്ര മോദിയോ ബിജെപി സര്‍ക്കാരോ ഉചിതമായ ഇടപെടല്‍ നടത്തിയില്ല' എന്നാണ് വൈദികന്‍ സുരേഷ് ഗോപിയോട് രൂക്ഷമായി ചോദിച്ചത്.

ഇപ്പോഴും മണിപ്പൂരില്‍ ക്രൈസ്തവര്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നും വൈദികന്‍ ആരോപിച്ചു. എന്നാല്‍ മണിപ്പൂരിലേത് ക്രൈസ്തവര്‍ക്കെതിരായ പ്രശ്‌നമായി ചിത്രീകരിക്കാന്‍ പലരും ശ്രമിക്കുന്നതാണെന്നും സത്യാവസ്ഥ അതല്ലെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. മണിപ്പൂരില്‍ സേവനം അനുഷ്ഠിക്കുന്ന തന്റെ സുഹൃത്തുക്കള്‍ അടക്കം ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ എന്താണെന്ന് തന്നെ അറിയിക്കാറുണ്ടെന്ന് വൈദികന്‍ തിരിച്ചു മറുപടി നല്‍കി.

തൃശൂര്‍ അതിരൂപതയിലെ നിരവധി പള്ളികളില്‍ സുരേഷ് ഗോപി വോട്ട് ചോദിച്ചെത്തി. മിക്കയിടത്തും മണിപ്പൂര്‍ വിഷയമാണ് ചര്‍ച്ചയായത്. ക്രൈസ്തവ വോട്ടര്‍മാര്‍ക്കിടയില്‍ ബിജെപി വിരുദ്ധ വികാരം ആളിക്കത്തുന്നുണ്ടെന്നും ഇത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും ബിജെപി ജില്ലാ നേതൃത്വവും വിലയിരുത്തുന്നു. ബിജെപി ഭരണത്തിനു കീഴില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്നാണ് തൃശൂരിലെ പള്ളികളില്‍ പ്രചാരണത്തിനായി എത്തുമ്പോള്‍ സുരേഷ് ഗോപി നേരിടുന്ന പ്രധാന ആരോപണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :