‘സീ ദിസ് വാട്ട് ഈസ് ഹാപ്പനിങ്ങ്‍’, ‘സീ വാട്ടറില്‍ പോയി നമ്മള്‍ എന്താണ് സംഭവിക്കുന്നത്’- തെരഞ്ഞെടുപ്പ് വേദിയിലെ തര്‍ജ്ജമ അബദ്ധങ്ങള്‍

തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തില്‍ എത്തിയതോടെ ഫേസ്ബുക്ക് ട്രോളര്‍മാര്‍ക്കും പണി കൂടിയിരിക്കുകയാണ്. ജയം മാത്രം ലക്ഷ്യമിട്ട് ജീവന്‍‌മരണ പോരാട്ടം നടത്തുന്നതിനിടയില്‍ സ്ഥാനാര്‍ത്ഥികള്‍ കാണിക്കുന്ന ചില

rahul balan| Last Updated: ബുധന്‍, 11 മെയ് 2016 (15:58 IST)
തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തില്‍ എത്തിയതോടെ ഫേസ്ബുക്ക് ട്രോളര്‍മാര്‍ക്കും പണി കൂടിയിരിക്കുകയാണ്. ജയം മാത്രം ലക്ഷ്യമിട്ട് ജീവന്‍‌മരണ പോരാട്ടം നടത്തുന്നതിനിടയില്‍ സ്ഥാനാര്‍ത്ഥികള്‍ കാണിക്കുന്ന ചില അബദ്ധങ്ങളായിരുന്നു ഇതുവരെ ട്രോളര്‍മാര്‍ ആഘോഷമാക്കിയിരുന്നത്. ആഘോഷമാക്കി എന്ന് പറയുന്നതിന് പകരം പൊങ്കാല വച്ചു എന്ന് പറയുന്നതായിരിക്കും കുറച്ച് കൂടി ഉചിതം.

അതില്‍ ഏറ്റവും കൂടുതല്‍ പണി കിട്ടിയത് അഴീകോട്ടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം വി നികേഷ് കുമാറിനാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം തുറന്ന് കാട്ടാനാണ് നികേഷ് കുമാർ കിണലിറ്റിറങ്ങിയത്. ‘ഗുഡ്മോണിങ്ങ് അഴീക്കോട്’ എന്ന തന്റെ ഫേസ്ബുക്ക് പേജില്‍ വിഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ട്രോളാന്‍ ഒന്നും കിട്ടാതെ ദാഹിച്ചിരുന്ന ഫേസ്ബുക്ക് ട്രോളര്‍മാര്‍ നികേഷ് കുമാറിന്റെ വിഡിയോ ഉത്സവമാക്കി. രസകരമായ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ പോസ്റ്റ് ചെയ്തത്. തൊട്ടിയും കയറുമുള്ള കിണറ്റിൽ ഇറങ്ങേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്നാണ് ആളുകളുടെ പ്രധാന ചോദ്യം. തൊട്ടിയും കയറമുള്ള കിണറ്റിലറങ്ങി അതേ തൊട്ടികൊണ്ട് വെള്ളം കോരിയ ആദ്യത്തെ ആൾ എന്ന രീതിയിലാണ് ട്രോളുകള്‍ വരുന്നത്.

എന്നാല്‍ ഇപ്പോള്‍ ട്രോളര്‍മാരുടെ കയ്യില്‍ നിന്നും പണി ചോദിച്ച് വാങ്ങുന്ന തിരക്കിലാണ് പാര്‍ട്ടിക്കാര്‍. ഇതിന് കാരണം തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കേരളത്തിലേക്ക് പറന്നെത്തുന്ന ദേശീയ നേതാക്കളാണ്. ഇവരുടെ ഹിന്ദിയിലേയും ഇഗ്ലീഷിലേയും പ്രസംഗം പരിഭാഷപ്പെടുത്തുന്ന കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ക്ക് വെറുക്കപ്പെട്ട ചില ദിവസങ്ങളായിരുന്നു കഴിഞ്ഞു പോയത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ ബി ജെ പി നേതാവ് കെ സുരേന്ദ്രനെ ഒറ്റരാത്രികൊണ്ട് ട്രോളര്‍മാര്‍ പൊളിച്ചടുക്കിയിരുന്നു. എന്നാല്‍ ഇത്തവണ ട്രോളര്‍മാര്‍ പൊളിച്ചടുക്കി പെട്ടിയിലാക്കിയത് സി പി എം പോളിറ്റ്ബ്യൂറോ മെമ്പറും രാജ്യസഭാ അംഗവുമായ ബൃന്ദാ കാരട്ടിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ സി പി എം പ്രാദേശിക നേതാവിനെയാണ്. കേട്ട് നില്‍ക്കുന്നവരെ വേറുപ്പിക്കുന്ന തരത്തിലായിരുന്നു നേതാവിന്റെ പരിഭാഷ‍. കേരളത്തിലെ സ്ത്രീകള്‍ എന്ന് ബൃന്ദാ കാരാട്ട് പറഞ്ഞപ്പോള്‍ നേതാവ് പറഞ്ഞത് ‘കേരളത്തിലെ ക്രിമിനലുകള്‍’ എന്നാണ്. നമ്മുടെ സഖാവ് തപന്‍ സെന്‍ എന്ന് പറഞ്ഞത് നേതാവ് കേട്ടത് ‘ഡബിള്‍ സിങ്ങ്’ എന്നാണ്. നേതാവിന്റെ പരിഭാഷ പരിധിവിട്ടെന്ന് മനസിലാക്കിയ ബൃന്ദ കാരാട്ട് പിന്നീട് ചില വാക്കുകള്‍ മലയാളത്തില്‍ തന്നെ പറഞ്ഞ് പ്രസംഗം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.

സമാന രീതിയില്‍ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ ബി ജെ പി നേതാവിനേയും ഫേസ്ബുക്ക് ട്രോളര്‍മാര്‍ വെറുതെ വിട്ടില്ല. വെങ്കയ്യ പറഞ്ഞതുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് നേതാവ് പരിഭാഷപ്പെടുത്തിയത്. ‘സീ ദിസ് വാട്ട് ഈസ് ഹാപ്പനിങ്ങ്‍’ എന്ന് പറഞ്ഞത് നേതാവ് പരിഭാഷപ്പെടുത്തിയത് ‘സീ വാട്ടറില്‍ പോയി നമ്മള്‍ എന്താണ് സംഭവിക്കുന്നത്’ എന്നാണ്. ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം സൂചിപ്പികാന്‍ ‘മോര്‍ണിങ്ങ് മാരേജ് ആഫ്റ്റര്‍നൂണ്‍ ഡിവോര്‍സ് നൈറ്റ് ലിവിങ്ങ് ടുഗെദര്‍’ എന്ന് പറഞ്ഞത് നേതാവ് പരിഭാഷപ്പെടുത്തിയത് ‘രാവിലെ കല്യാണം ഉച്ചയ്ക്ക് മാരേജ് രാത്രി കൂടെ കിടക്കുക’ എന്നാണ്.

‘മോസ്റ്റ് ഓഫ് ദി മിനിസ്റ്റേര്‍സ് എന്ന് പറഞ്ഞത്’ എല്ലാമന്ത്രിമാരും എന്ന് പറഞ്ഞ നേതാവിനെ തിരുത്താന്‍ വെങ്കയ്യ നായിഡുവിന് അവസാനം മലയാളത്തില്‍ ‘എല്ലാ മന്ത്രിമാരുമല്ല ചില മന്ത്രിമാരെന്ന്’ പറയേണ്ടിവന്നു.

ഇത്തരത്തില്‍ നിരവധി വിഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഓരോ ദിവസവും രാഷ്ട്രീയക്കാര്‍ പുതിയ അബദ്ധങ്ങളുമായി വരാന്‍ തുടങ്ങിയതോടെ പൊങ്കാലയിടാന്‍ അടുത്ത പ്രസംഗത്തിനായി കാത്തിരിക്കുകയാണ് ട്രോളര്‍മാര്‍.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :