സിസ്റ്റര്‍ അമലയുടെ കൊലപാതകം: താനാണ് കൊന്നതെന്ന് കോട്ടയം സ്വദേശി നാസര്‍

സിസ്റ്റര്‍ അമല, കോട്ടയം, കന്യാസ്ത്രീ, കോണ്‍‌വെന്‍റ്, നാസര്‍
കോട്ടയം| Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (14:40 IST)
സിഎംസി കോണ്‍‌വെന്‍റില്‍ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയതെന്ന് താനാണെന്ന് ഏറ്റുപറഞ്ഞ് ഒരാള്‍ മാഹി പൊലീസില്‍ കീഴടങ്ങി. കോട്ടയം സ്വദേശി നാസര്‍ ആണ് കീഴടങ്ങിയത്. ഇയാള്‍ക്ക് മാനസിക പ്രശ്നമുള്ളതായി പൊലീസ് സംശയിക്കുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി കോട്ടയം പൊലീസ് മാഹിയിലേക്ക് പുറപ്പെട്ടു.

അതേസമയം, സിസ്റ്റര്‍ അമല കൊല്ലപ്പെട്ട അന്ന് രാത്രി 11.30 അജ്ഞാതനായ ഒരാള്‍ കോണ്‍‌വെന്‍റിന്‍റെ ടെറസിന് മുകളില്‍ നില്‍ക്കുന്നത് കണ്ടതായി കോണ്‍‌വെന്‍റിലെ അന്തേവാസിയായ ജൂലിയ വെളിപ്പെടുത്തിയതായി ഒരു ന്യൂസ് ചാനല്‍ വെളിപ്പെടുത്തി. മഠത്തിന്‍റെ താഴത്തെ നിലയിലെ ഗ്രില്ല് തകര്‍ന്ന നിലയിലായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിരലടയാള വിദഗ്ധരുടെ സംഘവും മഠത്തിനുപുറത്തുനിന്നുള്ള ഒരാളുടെ വിരലടയാളം സിസ്റ്റര്‍ മരിച്ചുകിടന്ന മുറിയുടെ വാതിലില്‍ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് മഠത്തിലെ അന്തേവാസികളുടെ മൊഴിയെടുത്തിട്ടുണ്ട്.

മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാകാം എന്ന് പൊലീസ് ഊഹിക്കുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. വെറും 500 രൂപ മാത്രമാണ് മഠത്തില്‍ നിന്ന് കാണാതായിരിക്കുന്നത് എന്നത് സംശയങ്ങള്‍ സൃഷ്ടിക്കുകയാണ്. 500 രൂപയ്ക്ക് വേണ്ടി ഒരാള്‍ കൊലപാതകം ആസൂത്രണം ചെയ്യുമോ എന്ന സംശയമാണ് പ്രധാനമായും ഉയരുന്നത്.

എന്നാല്‍ 500 രൂപ കാണാതായിരിക്കുന്നത് കോണ്‍‌വെന്‍റിന്‍റെ രണ്ടാം നിലയിലെ ഒരു മുറിയില്‍ നിന്നാണ്. സിസ്റ്റര്‍ അമല താമസിക്കുന്നതാകട്ടെ മൂന്നാം നിലയിലെ മുറിയിലും. അതുകൊണ്ടുതന്നെ, അമലയുടെ മരണം മോഷണശ്രമത്തിനിടെയുണ്ടായതാണെന്ന നിഗമനം പൂര്‍ണമായും ശരിവയ്ക്കാനാവില്ല. സിസ്റ്റര്‍ അമലയുടെ നിലവിളിയോ മറ്റ് ശബ്ദങ്ങളോ അടുത്തുള്ള മുറികളില്‍ ഉണ്ടായിരുന്നവര്‍ പോലും കേള്‍ക്കാതിരുന്നതിന്‍റെ കാരണവും കണ്ടെത്തേണ്ടതുണ്ട്.

മറ്റൊരു പ്രധാനപ്പെട്ട വിവരം, സിസ്റ്റര്‍ അമല കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് സമാനമായ രീതിയില്‍ തന്നെ മഠത്തിലെ മറ്റൊരു കന്യാസ്ത്രീക്ക് നേരെ ആക്രമണമുണ്ടായി എന്നതാണ്. 72 വയസ്സുള്ള കന്യാസ്ത്രീയുടെ തലയ്ക്കാണ് ആക്രമണത്തില്‍ മുറിവേറ്റത്. രാത്രി ഉറങ്ങുമ്പോഴാണ് ഇവര്‍ക്കുനേരെ ആക്രമണമുണ്ടായതെന്നാണ് സൂചന. എന്നാല്‍, എങ്ങനെ മുറിവുണ്ടായി എന്ന് തനിക്ക് ഓര്‍മ്മയില്ലെന്നാണ് കന്യാസ്ത്രീ പറയുന്നത്. ഈ കന്യാസ്ത്രീയുടെ മുറിയിലെ തലയിണയില്‍ രക്തപ്പാടുകള്‍ പൊലീസ് കണ്ടെത്തി. കന്യാസ്ത്രീക്ക് ഓര്‍മ്മക്കുറവുള്ളതിനാല്‍ മറ്റുള്ളവരില്‍ നിന്ന് ഈ സംഭവത്തിന്‍റെ നിജസ്ഥിതി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

‘വൃദ്ധരായ കന്യാസ്ത്രീകളെ ആക്രമിച്ച് കൊലപ്പെടുത്തുക എന്ന ലക്‍ഷ്യത്തോടെ ഒരു കൊലയാളി’ എന്ന ചിന്തയിലേക്ക് ഈ സംഭവം പൊലീസിനെ നയിച്ചേക്കാം. ഇപ്പോള്‍ കീഴടങ്ങിയിട്ടുള്ള നാസര്‍ യഥാര്‍ത്ഥ പ്രതിയാണോ എന്ന് കണ്ടെത്തുകയാണ് ഇനി ആദ്യം ചെയ്യാനുള്ളത്.

ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കേറ്റ പ്രഹരമാണ് സിസ്റ്റര്‍ അമലയുടെ മരണകാരണം. മോഷണമോ മറ്റ് കാര്യങ്ങളോ അല്ല കൊലയാളിയുടെ ലക്‍ഷ്യമെന്ന് കണ്ടെത്തിയാല്‍ വിചിത്രമായ മനോനിലയുള്ള ഒരു കൊലയാളിയുടെ കരങ്ങള്‍ ഈ സംഭവത്തിനുപിന്നിലുണ്ടെന്ന് സംശയിക്കാം. അത് നാസര്‍ തന്നെയാണോ എന്ന് തിരിച്ചറിയേണ്ടതുണ്ട്.

കോണ്‍‌വെന്‍റിനുള്ളില്‍ നിന്ന് കൊലപാതകിക്ക് സഹായം ലഭിച്ചുവോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം കിടന്ന മുറിയില്‍ നിന്ന് മണം‌പിടിച്ച് ഓടിയ പൊലീസ് നായ കോണ്‍വെന്‍റിന്‍റെ പിന്നില്‍ക്കൂടി ഓടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. പ്രതി ഈ വഴി രക്ഷപ്പെട്ടിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :