ഷാഹിദ കമാല്‍ കാ‍സര്‍കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം| WEBDUNIA|
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഷാഹിദ കമാല്‍ കാസര്‍കോട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. ഇന്നു ചേര്‍ന്ന യു ഡി എഫ് ഉന്നതാധികാര യോഗത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. മഹിളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്‍റ് ഷാനിമോള്‍ ഉസ്‌മാന്‍ കാസര്‍കോട് മത്സരിക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചതിനെ തുടര്‍ന്നാണിത്. മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി ആണ് ഷാഹിദ കമാല്‍.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്‌ മണ്‌ഡലത്തില്‍ മത്സരിക്കാനില്ലെന്ന്‌ അറിയിച്ച്‌ ഷാനിമോള്‍ ഉസ്‌മാന്‍ എ ഐ സി സിക്ക്‌ കത്തയച്ചിരുന്നു. സ്ഥാനാര്‍ത്ഥിത്വം സ്‌നേഹപൂര്‍വം നിരസിക്കുകയാണെന്ന് കാണിച്ചു കൊണ്ടാണ് ഷാനിമോള്‍ എ ഐ സി സിയ്ക്ക് കത്തയച്ചത്.

കുടുംബപരമായ കാരണങ്ങളാല്‍ താന്‍ കാസര്‍കോട് സ്ഥാനാര്‍ത്ഥിയാവാന്‍ താല്പര്യപ്പെടുന്നില്ലെന്നും, പാര്‍ട്ടിക്ക്‌ വിജയസാധ്യതയില്ലാത്ത മണ്‌ഡലത്തില്‍ മത്സരിക്കാനില്ലെന്നും വ്യാഴാഴ്‌ച തന്നെ ഷാനിമോള്‍ വ്യക്തമാക്കിയിരുന്നു. തന്നെ വിളിച്ച പാര്‍ട്ടി പ്രവര്‍ത്തകരോടും മത്സരിക്കാനില്ലെന്ന്‌ ഷാനിമോള്‍ പറഞ്ഞിരുന്നു.

മത്സരിക്കില്ല എന്ന് കാണിച്ചു കൊണ്ട് കെ പി സി സി നേതൃത്വത്തിനും കഴിഞ്ഞ ദിവസം തന്നെ കത്ത് നല്‍കിയിരുന്നു. വ്യാഴാഴ്ച രാത്രി രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും താന്‍ മത്സര രംഗത്ത് നിന്ന് പിന്‍‌മാറുകയാണെന്ന് ഷാനിമോള്‍ അറിയിച്ചിരുന്നു. ഷാനിമോള്‍ക്ക്‌ തിരുവനന്തപുരത്തോ ആലപ്പുഴയിലോ മത്സരിക്കാനായിരുന്നു ആഗ്രഹം.

ഇതോടെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ കോണ്‍ഗ്രസ് മാറ്റം വരുത്തിയിരിക്കുകയാണ്. എറണാകുളത്തും ആലപ്പുഴയിലും ഈ രീതിയില്‍ സ്ഥാനാര്‍ത്ഥികളെ മാറ്റി നിശ്ചയിക്കണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :