വിവാഹത്തട്ടിപ്പ് ‘വീര’യെ പൊലീസ് പൊക്കി

ചെങ്ങന്നൂര്‍| WEBDUNIA|
PRO
വിവാഹത്തട്ടിപ്പ് പുരുഷന്മാര്‍ക്ക് മാത്രം നടത്താവുന്ന പണിയല്ല എന്ന് ഒരു യുവതി തെളിയിച്ചു. ഇതുവരെ ഔദ്യോഗികമായി വിവാഹം ചെയ്യാത്ത യുവതി അഞ്ചോളം പുരുഷന്മാരെയാണ് വിവാഹത്തട്ടിപ്പ് നടത്തി പെരുവഴിയില്‍ ആക്കിയത്. പത്രത്തില്‍ വിവാഹപ്പരസ്യം നല്‍കുന്ന പുരുഷന്മാരെ കബളിപ്പിച്ച് സ്വത്തും പണവും തട്ടിയെടുക്കുന്ന ചടയമംഗലം സ്വദേശിനി ശാലിനിയാണ്‌ (26) ആദ്യബന്ധത്തിലെ അഞ്ചുവയസുകാരന്‍ മകനോടൊപ്പം ഞായറാഴ്ച പോലീസ്‌ കസ്റ്റഡിയിലായത്‌.

ആദ്യഭാര്യയുള്ള ബന്ധം അവസാനിപ്പിച്ച് പുനര്‍‌വിവാഹത്തിനായി പത്രത്തില്‍ പരസ്യം നല്‍കിയ പത്തനംതിട്ട കിടങ്ങന്നൂര്‍ വിളനാക്കത്തറ പുത്തന്‍വീട്ടില്‍ പ്രമോദാണ് (48) ശാലിനിയുടെ ഏറ്റവും പുതിയ ഇര. ഒരു ദിവസം കാലത്ത് ഭാര്യയെയും അഞ്ച് പവന്റെ സ്വര്‍ണാഭരണങ്ങളും മൂന്നുലക്ഷം രൂപയും കാണാതായതിനെ തുടര്‍ന്ന് പ്രമോദ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചനം ലഭിക്കുമെന്ന് ഉറപ്പായപ്പോഴാണ് താന്‍ പത്രപ്പരസ്യം നല്‍‌കിയതെന്ന് പ്രമോദ് പറയുന്നു. 2010 മേയ്‌ മാസമാണെത്രെ പരസ്യം നല്‍‌കിയത്. ഇതുകണ്ടാണ് ശാലിനി പ്രമോദുമായി ഫോണില്‍ ബന്ധപ്പെടുന്നത്‌. തിരുവനന്തപുരം മണ്ണന്തല സ്വദേശിയാണെന്നു സ്വയം പരിചയപ്പെടുത്തിയ ശാലിനി ഒരു പൊതുമേഖലാ ബാങ്കിന്റെ പത്തനംതിട്ട ശാഖയില്‍ മാനേജരാണെന്ന് കാച്ചി. വിവാഹിതയായ ഇവരുടെ മാതാപിതാക്കളും ഭര്‍ത്താവും അഞ്ചുവര്‍ഷം മുമ്പു ഗുരുവായൂരില്‍ വാഹനാപകടത്തില്‍ മരിച്ചെന്നും തട്ടിവിട്ടു.

താന്‍ സമ്പന്നയാണെന്നും തന്റെ സ്വത്തുവകകളില്‍ ബന്ധുക്കള്‍ക്കു നോട്ടമുള്ളതിനാല്‍ പുനര്‍വിവാഹത്തിന്‌ അവര്‍ സമ്മതിക്കില്ലെന്നും പ്രമോദിനെ വിശ്വസിപ്പിച്ചശേഷം ശാലിനിയുടെ ബന്ധുക്കളൊന്നും കൂടാതെ എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ ഇരുവരും വിവാഹിതരായി. തുടര്‍ന്ന്‌ ഇരുവരുമൊന്നിച്ച് ചെങ്ങന്നൂരിലെ വാടകവീട്ടില്‍ താമസിച്ചുവരികയും ചെയ്യുന്നതിനിടെ കയ്യില്‍ കിട്ടിയതുമായി ശാലിനി മുങ്ങുകയായിരുന്നു.

വേറൊരു ‘പത്രപ്പരസ്യക്കാരനെ റെഡിയാക്കാ’നായിട്ടാണ് ശാലിനി മുങ്ങിയതെന്ന് പൊലീസ് പറയുന്നു. ശാലിനിക്ക് അഞ്ചുവയസുള്ള മകനുണ്ട്‌. വിവാഹിതയാകാത്ത ശാലിനിക്ക്‌ ചടയമംഗലത്തുള്ള ഒരു യുവാവുമായുണ്ടായ ബന്ധത്തിലുള്ളതാണ്‌ ഇപ്പോള്‍ കൂടെയുള്ള അഞ്ചുവയസുകാരനെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്‌. ആലത്തൂരിലെത്തി മകനോടൊപ്പം വാടകവീടെടുത്ത്‌ ഒളിവില്‍ താമസിക്കുന്നതിനിടെയാണ്‌ ശാലിനി പിടിയിലായത്‌.

പത്രപ്പരസ്യം ചെയ്ത് സുന്ദരിയായ വധുവിനായി കാത്തിരിക്കുന്ന പുനര്‍‌വിവാഹക്കാരെയാണ് ശാലിനി ഉന്നമിടാറെത്രെ. ക്ഷേത്രത്തില്‍ പോയി താലികെട്ടി ഭര്‍ത്താവിനൊപ്പം താമസം തുടങ്ങുന്ന ശാലിനിയും മകനും കയ്യില്‍ കിട്ടിയതെല്ലാം അടിച്ചുമാറ്റി, നാലോ അഞ്ചോ മാസങ്ങള്‍ക്കുള്ളില്‍ മുങ്ങുകയും ചെയ്യും. അഞ്ചോളം പേര്‍ ശാലിനിയുടെ വലയില്‍ പെട്ട് പെരുവഴിയില്‍ ആയിട്ടുണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ പ്രമോദ് മാത്രമാണ് പരാതി നല്‍‌കിയിരിക്കുന്നത്. പ്രമോദിനെക്കൂടാതെ ചെന്നൈ, കുമ്പനാട്‌ എന്നിവിടങ്ങളിലുള്ള ചില പുരുഷന്മാരുമായും ശാലിനിക്കു ബന്ധമുണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :