വി എസ് ഉപാധിവച്ചു - "എനിക്കെതിരായ പ്രമേയം പരസ്യമായി തള്ളണം"

വി എസ്, പിണറായി, സി പി എം, കാരാട്ട്, യെച്ചൂരി
ആലപ്പുഴ| Last Updated: ശനി, 21 ഫെബ്രുവരി 2015 (14:24 IST)
വി എസ് അച്യുതാനന്ദന്‍ സി പി എം കേന്ദ്ര നേതൃത്വത്തിനുമുന്നില്‍ ഉപാധികള്‍ വച്ചു. തനിക്കെതിരെ സംസ്ഥാന കമ്മിറ്റി പാസാക്കിയ പ്രമേയം പരസ്യമായി തള്ളിക്കളയണമെന്നാണ് കേന്ദ്രനേതൃത്വത്തോട് വി എസ് ആവശ്യപ്പെട്ടിരിക്കുന്നത്. വി എസുമായി ചര്‍ച്ച നടത്തിയ സീതാറം യെച്ചൂരി പുഞ്ചിരിക്കുന്ന മുഖവുമായി പുറത്തുവന്നത് കാര്യങ്ങള്‍ അപകടകരമായ നിലയിലേക്ക് പോകില്ല എന്നതിന്‍റെ സൂചനയായി വ്യാഖ്യാനിക്കാം.

തനിക്കെതിരെ പാസാക്കിയ പ്രമേയം തള്ളിയിരിക്കുന്നു എന്ന് കേന്ദ്രനേതാക്കള്‍ വാര്‍ത്താസമ്മേളനം വിളിച്ച് പ്രഖ്യാപിക്കണമെന്നാണ് വി എസ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി ഇപ്പോള്‍ അവൈലബിള്‍ പോളിറ്റ് ബ്യൂറോ ചേരുകയാണ്.

എന്നാല്‍ വി എസിന്‍റെ ഉപാധികള്‍ അംഗീകരിക്കാനോ പ്രമേയം തള്ളാനോ സംസ്ഥാന നേതൃത്വം അനുവദിക്കുമോ എന്നത് കാത്തിരുന്നുകാണേണ്ടതാണ്. വി എസിന്‍റെ ഉപാധികള്‍ അംഗീകരിച്ചാല്‍ അത് പിണറായി വിജയനെതിരായ നടപടിയായി വ്യാഖ്യാനിക്കപ്പെട്ടേക്കാം.

നാടകീയ രംഗങ്ങളാണ് ഇപ്പോള്‍ സി പി എം സംസ്ഥാന സമ്മേളന സ്ഥലത്തും വി എസിന്‍റെ പുന്നപ്രയിലെ വസതിക്ക് മുന്നിലും നടന്നുകൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ വി എസിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചുകൊണ്ട് പുന്നപ്രയില്‍ പ്രകടനം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :