വി എസിനെ ലക്‌ഷ്യമിട്ട് പിള്ള

തിരുവനന്തപുരം| WEBDUNIA|
നായനാര്‍ സര്‍ക്കാരിന്‍റെ കാലത്ത്‌ കയര്‍ഫെഡിനു ലഭിച്ച വിദേശ ഓര്‍ഡര്‍ മുതലാളിമാര്‍ക്കു മറിച്ചു കൊടുത്തുവെന്ന വിജിലന്‍സ്‌ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനോട് കേരളകോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു.

വിജിലന്‍സ് അന്വേഷണം നടത്തിയ കാലത്ത് കയര്‍ഫെഡിന്‍റെ തലപ്പത്ത് ആരായിരുന്നുവെന്ന് അഴിമതി വിരുദ്ധപോരാട്ടം നടത്തുന്ന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ആന്‍റണിയുടെ കാലത്ത് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാതെ വച്ചിരിക്കുകയായിരുന്നു. ആലപ്പുഴ പുന്നമടയില്‍ ഇപ്പോള്‍ പണിയുന്ന റിസോര്‍ട്ടിനു വേണ്ടി കോടികള്‍ മുടക്കുന്നത്‌ ആരാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലാവ്‌ലിന്‍ കരാര്‍ നല്‍കാന്‍ തീരുമാനിച്ചത് സി പി എം സംസ്ഥാനസെക്രട്ടേറിയേറ്റ് ആണെന്നു വ്യക്തമായിരിക്കെ പിണറായിയെ പോലെ തന്നെ വി എസും കുറ്റക്കാരനാണ്. കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ പിണറായിക്ക് ഒറ്റയ്ക്കു തീരുമാനം എടുക്കാനോ പൈസ വല്ലതും ലഭിച്ചെങ്കില്‍ ഒറ്റയ്ക്ക് എടുക്കാനോ സാധിക്കില്ല.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ നല്ല സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ യു ഡി എഫ്‌ മുഴുവന്‍ സീറ്റും തൂത്തു വാരും. വടകര സീറ്റില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ്‌ യു ഡി എഫ്‌ തീരുമാനം. എം വി രാഘവന്‍ മറിച്ചു പറയുന്നത്‌ അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :