വര്‍ണവിസ്മയങ്ങളുടെ ക്ലൈമാക്സില്‍ പൂരം

തൃശൂര്‍| WEBDUNIA|
PRO
PRO
എവിടെ കൊട്ടിയാലും തൃശൂര്‍ പൂരത്തിന് കൊട്ടണം, എവിടെ കണ്ടാലും തൃശൂര്‍ പൂരത്തിന് കാണണം. തൃശൂര്‍ പൂരത്തിന്‍റെ മാഹാത്മ്യം വിളിച്ചോതുന്ന വാചകമാണിത്. ഏതൊക്കെ ഉത്സവങ്ങള്‍ക്കും പൂരങ്ങള്‍ക്കും കൊട്ടിയാലും ഓരോ മേളക്കാരന്‍റെയും ഏറ്റവും വലിയ ആഗ്രഹം തൃശൂര്‍ പൂരത്തിന് കൊട്ടുകയെന്നുള്ളതാണ്. ഏതൊക്കെ പൂരങ്ങള്‍ കണ്ടാലും തൃശൂര്‍ പൂരം കണ്ടാലാണ് കണ്‍ നിറയുക എന്നാണ്. അസ്തമയ സൂര്യന്‍ തന്‍റെ സ്വര്‍ണ കിരണങ്ങള്‍ കൂടി ചാര്‍ത്തിയപ്പോള്‍ കുടമാറ്റത്തിന്‍റെ സൌന്ദര്യം അതിന്‍റെ പരകോടിയിലെത്തി.

കണ്ണിനും കാതിനും വിസ്മയം തീര്‍ത്ത തൃശൂര്‍ പൂരത്തിന്‍റെ കുടമാറ്റം ആസ്വാദകര്‍ക്ക് കാഴ്ചയുടെ വിസ്മയമാണ് തീര്‍ത്തത്. തൃശൂര്‍ പൂരത്തിന്‍റെ ഖ്യാതി ലോകം മുഴുവന്‍ അറിയുന്നതും ലോകം പൂരത്തിനായി തൃശൂരിലേക്ക് ഒഴുകിയെത്തുന്നതും ഈ കുടമാറ്റം കാണാനാണ്. ഇലഞ്ഞിത്തറ മേളത്തിനു ശേഷം പാറമേക്കാവ് തെക്കോട്ടിറങ്ങിയതോടെ അടക്കിവെച്ച ആവേശം അണപൊട്ടിയൊഴുകുന്നതാണ് കണ്ടത്. പാറമേക്കാവ് ഭഗവതി സ്വര്‍ണ അലുക്കുകളുള്ള ചുവപ്പു കുടയുമായാണ് എത്തിയത്. ആദ്യം പാറമേക്കാവ് വിഭാഗമാണ് കുട ഉയര്‍ത്തിയത്.

മൈതാനത്തിന്‍റെ തെക്കുഭാഗത്ത്‌ ഇരുവിഭാഗങ്ങളും അഭിമുഖമായി നിന്നതോടെ തൃശൂര്‍ പൂരം തുടങ്ങുകയായി. ഇത് രണ്ടു വിഭാഗം ദേവിമാരുടെ കൂടിക്കാഴ്ചയാണ്‌. മുഖാമുഖം നില്‍ക്കുന്ന പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങള്‍ക്ക് തമ്മില്‍ പ്രൗഢഗംഭീരമായ വര്‍ണ്ണക്കുടകള്‍ പരസ്പരം ഉയര്‍ത്തി കാണിച്ച് മത്സരിക്കുന്നതാണ് കുടമാറ്റം എന്ന് അറിയപ്പെടുന്നത്.

ശിവസുന്ദറിന്‍റെ നേതൃത്വത്തില്‍ തിരുവമ്പാടി വിഭാഗത്തിന്‍റെ 15 ആനകളും നിരന്നു കഴിഞ്ഞതോടെ കുടമാറ്റം ആരംഭിച്ചു. തിരുവമ്പാടി വിഭാഗം ആദ്യം ഉയര്‍ത്തിയത് മജന്ത നിറത്തിലുള്ള കുടകളായിരുന്നു. വെള്ള അലുക്കുള്ള മജന്ത നിറത്തിലുള്ള കുടകളുമായി തിരുവമ്പാടി മുന്നോട്ടു വന്നു. പത്മനാഭന്‍റെയും കൂട്ടാളികളുടെയും നേതൃത്വത്തില്‍ പാറമേക്കാവ് വിഭാഗവും അണിനിരന്നു. പാറമേക്കാവ് ഭഗവതി ഉടന്‍ തന്നെ തങ്ങളുടെ വര്‍ണവിസ്മയങ്ങളുടെ ആവനാഴിയില്‍ തീര്‍ത്തുവെച്ച വര്‍ണ്ണക്കുടകള്‍ എടുത്തു.

കുടമാറ്റത്തില്‍ ആദ്യമായി കുട ഉയര്‍ത്തിയത് പാറമേക്കാവ് വിഭാഗമായിരുന്നു. ആദ്യം ഉയര്‍ത്തിയിരുന്ന ചുവപ്പ് കുടകള്‍ മാറ്റി പച്ചനിറത്തിലുള്ള കുട പറമേക്കാവ് ഉയര്‍ത്തിയപ്പോള്‍ ഇതിനു മറുപടിയായി തിരുവമ്പാടിയും പച്ചനിറത്തിലുള്ള കുട ഉയര്‍ത്തി. മുപ്പതിലേറെ കുടകളാണ് ഓരോ വിഭാഗവും ഉയര്‍ത്തിയത്.

പിന്നീട് തിരുവമ്പാടി വെള്ളക്കുടകള്‍ ഉയര്‍ത്തി. തിരുവമ്പാടി വെള്ളയില്‍ നീലയുള്ള കുടകള്‍ ഉയര്‍ത്തിയപ്പോള്‍ മനോഹരമായ നീലക്കുടകളാണ് പാറമേക്കാവ് വിഭാഗം ഉയര്‍ത്തിയത്. തുടര്‍ന്ന് പാറമേക്കാവ് മഞ്ഞയും ചുവപ്പും കലര്‍ന്ന ഡിസൈന്‍ ഉള്ള കുട ഉയര്‍ത്തി. തിരുവമ്പാടി വിഭാഗം അതിനു മറുപടിയായി മഞ്ഞക്കുടയും ഉയര്‍ത്തി. ഇതിനു മറുപടിയായി പാറമേക്കാവ് വീണ്ടും ഇളം റോസ് റോസ് നിറത്തിലുള്ള കുടകളും മറുപടിയായി തിരുവമ്പാടി ഓറഞ്ച് നിറത്തിലുള്ള കുടകളും ഉയര്‍ത്തി

തുടര്‍ന്ന് പാറമേക്കാവ് വിഭാഗം ഇളം പച്ച നിറത്തിലുള്ള കുടകളും അതിന് മറുപടിയായി തിരുവമ്പാടി നീല നിറത്തിലുള്ള കുടകളും ഉയര്‍ത്തി. പാറമേക്കാവ് വെള്ളയും വയലറ്റും കലര്‍ന്ന കുടയും നടുവില്‍ പ്രത്യേക പച്ച നിറത്തിലുള്ള കുടയും ഉയര്‍ത്തി മറുപടി നല്‍കി.

മറുപടിയായി തിരുവമ്പാടി പച്ചനിറത്തിലുള്ള കുട ഉയര്‍ത്തി. അവര്‍ക്ക് കുട മാറ്റാന്‍ പോലും കാത്തു നില്‍ക്കാതെ കടും മഞ്ഞ നിറത്തിലുള്ള കുട പാറമേക്കാവ് ഉയര്‍ത്തുകയായിരുന്നു. തിരുവമ്പാടി അല്പം താമസിച്ചപ്പോള്‍ പാറമേക്കാവ് സ്വര്‍ണനൂലുകള്‍ നിറഞ്ഞ കാപ്പി നിറത്തിലുള്ള കുട ഉയര്‍ത്തി. പാറമേക്കാവ് ചുവപ്പു നിറത്തിലുള്ള സ്വര്‍ണ വര്‍ണങ്ങളുള്ള കുടകള്‍ ഉയര്‍ത്തിയപ്പോള്‍. ഇതിനു മറുപടിയായി തിരുവമ്പാടി വിഭാഗം നീലനിറത്തില്‍ അലങ്കാര പണികള്‍ തീര്‍ത്ത കുടകളും തുടര്‍ന്ന് തിരുവമ്പാടി മനോഹരമായ വയലറ്റ് കുടകളും ഉയര്‍ത്തുകയായിരുന്നു.

ഏഴു നിലകളുള്ള പാറമേക്കാവിന്റെ വര്‍ണകുടകള്‍ക്ക് മറുപടിയായി തിരുവമ്പാടി സാധാരണ നിലയിലുള്ള . റോസ് കുടകളായിരുന്നു ഉയര്‍ത്തിയത്. എന്നാല്‍, പിന്നീട് വര്‍ണവിസ്മയം തിര്‍ത്ത തിരുവമ്പാടി വിഭാഗം ചിരിക്കുന്ന ബുദ്ധനെ ആലേഖനം ചെയ്തുള്ള കുട ഉയര്‍ത്തിയതോടെ കാണികളെ ആവേശത്തിന്റെ പരകോടിയിലെത്തിച്ചു. ഇതിനു മറുപടിയായി ഉദയസൂര്യന്‍റെ നിറത്തിലുള്ള കുടയായിരുന്നു പാറമേക്കാവ് ഉയര്‍ത്തിയത്.

പാറമേക്കാവ് തുടര്‍ന്ന് നീലനിറത്തിലുള്ള കുടകള്‍ ഉയര്‍ത്തി. ഇളം പച്ച നിറത്തിലുള്ള കുടയായിരുന്നു ഇതിനു മറുപടിയായി തിരുവമ്പടി ഉയര്‍ത്തിയത്. പാറമേക്കാവ് രണ്ടു തട്ടുകളുള്ള കുട ഉയര്‍ത്തിയപ്പോള്‍ തിരുവമ്പാടി നീലയും മഞ്ഞയും നിറത്തിലുള്ള രണ്ടു തട്ടുകളുള്ള കുടകളായിരുന്നു ഉയര്‍ത്തിയത്. സുബ്രഹ്മണ്യന്‍ മയില്‍പ്പീലി കുടകളുമായി തിരുവമ്പാടി വന്നതും കൂടുതല്‍ ആസ്വാദ്യകരമായിരുന്നു, സാധാരണ കുടക്കാലുകള്‍ക്ക് പകരം വിവിധ ദേവീ, ദേവന്മാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത കുടക്കാലുകളായിരുന്നു ഇത്തവണത്തെ കുടമാറ്റത്തിലെ പ്രത്യേകത. കാണികളെ വര്‍ണങ്ങളുടെ വിസ്മയലോകത്തേക്ക് നയിച്ച കുടമാറ്റം ഇനി ഒരുവര്‍ഷത്തേക്കുള്ള പൂരത്തിന്‍റെ സുഖമുള്ള ഓര്‍മ്മയാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :