ലോകം പുതുവത്സരാഘോഷ ലഹരിയില്‍

കൊച്ചി| WEBDUNIA|
PRO
പുതുവര്‍ഷപ്പിറവിയുടെ ലഹരിയിലാണ് ലോകമെങ്ങും. രാത്രിയില്‍ ഉടനീളം നീണ്ടുനിന്ന ആഘോഷം നേരം പുലര്‍ന്നിട്ടും പലയിടത്തും അവസാനിച്ചിട്ടില്ല. 2010നെ പിരിയുന്ന വേദനയെക്കാള്‍ 2011നെ എതിരേല്‍ക്കാനുള്ള ആവേശമായിരുന്നു എങ്ങും. കഴിഞ്ഞ വര്‍ഷത്തെ സങ്കടങ്ങളെയും ദു:ഖങ്ങളെയും മറക്കാന്‍ പലരും പപ്പാഞ്ഞിയെ കത്തിച്ചു. കത്തിച്ചുപിടിച്ച മെഴുകുതിരികളുമായി പുതുവര്‍ഷത്തിലേക്ക് വലംകാല്‍ വെച്ച് കയറി.

2011നെ ആദ്യം വരവെറ്റത് ന്യൂസിലാന്‍ഡില്‍ ആയിരുന്നു. വെടിക്കെട്ടിന്‍റെ അകമ്പടിയോടെ ആയിരുന്നു ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷത്തെ വരവേറ്റത്, പിന്നീട് പുതുവത്സരാഘോഷം സിഡ്നിയില്‍ ആയിരുന്നു. ബെയ്‌ജിംഗും പുതുവത്സരത്തെ അത്യാഹ്ലാദപൂര്‍വ്വം വരവേറ്റു. ഗള്‍ഫിലെ ആഘോഷങ്ങള്‍ക്ക് തിരികൊളുത്തിയത് ബൂര്‍ജ് ഖലീഫയില്‍ ആയിരുന്നു.

രാജ്യത്തെ പ്രധാന നഗരങ്ങളാ‍യ ന്യൂഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലും പുതുവത്സരം യുവത്വം നന്നായി ആഘോഷിച്ചു. പ്രധാനമായും ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ആയിരുന്നു പുതുവത്സരാഘോഷം.

തലസ്ഥാനനഗരിയായ അനന്തപുരിയും വര്‍ണാഭമായ ആഘോഷത്തോടെയാണ് പുതുവര്‍ഷപ്പുലരിയെ വരവേറ്റത്. കോവളത്തും പ്രമുഖ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും 100 കണക്കിന് ആള്‍ക്കാര്‍ ആണ് പുതുവര്‍ഷം ആഘോഷിക്കുന്നതിനായി എത്തിയത്. കരിമരുന്ന് പ്രയോഗവും ബലൂണുകളും വര്‍ണ്ണക്കടലാസുകളും ആഘോഷത്തിന് നിറം പകര്‍ന്നു.

ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സര ആഘോഷത്തില്‍ പ്രധാനപ്പെട്ടത് പാപ്പാഞ്ഞിയെ കത്തിക്കല്‍ ആയിരുന്നു. കൊച്ചിന്‍ കാര്‍ണിവലിനെ വരവേല്‍ക്കാന്‍ കൊച്ചി തയ്യാറെടുക്കുമ്പോള്‍ പുതുവര്‍ഷത്തെ ആഘോഷത്തിന്‍റെ കൊടുമുടിയിലെത്തിച്ചിരിക്കുകയാണ് യുവത്വം.

ആലപ്പുഴയും വന്‍ സ്വീകരമായിരുന്നു 2011നു നല്കിയത്. ബീച്ച്‌ ഫെസ്റ്റിവലില്‍ കലാസന്ധ്യയും കലാപരിപാടികളും നാടന്‍പാട്ടും രംഗാവതരണവും നൃത്തവും അകമ്പടി സേവിച്ചപ്പോള്‍ ആലപ്പുഴ ബീച്ച്‌ ആഘോഷാരവങ്ങളാല്‍ നിറഞ്ഞു.

കോഴിക്കോട് ബീച്ചില്‍ ആയിരുന്നു പുതുവത്സരാഘോഷം പ്രധാനമായും നടന്നത്. കരിമരുന്ന് പ്രയോഗവും മധുരപലഹാരവിതരണവും പുതുവത്സരദിനത്തിന് കൂടുതല്‍ മധുരം പകര്‍ന്നു.

വെബ്ദുനിയയുടെ എല്ലാ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :