ലാവ്‌ലിന്‍: പിണറായിയുടെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി| WEBDUNIA|
PRO
വിവാദമായ എസ് എന്‍ സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ പ്രോസിക്യൂഷന് അനുമതി നല്കിയ ഗവര്‍ണറുടെ നടപടിക്കെതിരെയായിരുന്നു പിണറായി വിജയന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

പരാതിക്കാര്‍ക്ക്‌ ഹൈക്കോടതിയെ സമീപിക്കാമെന്ന് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു. ഭരണഘടനയുടെ മുപ്പത്തിരണ്ടാം‍ അനുഛേദനപ്രകാരമുള്ള പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ്‌ എച്ച് എസ്‌ ബേദി, ജസ്റ്റിസ്‌ സി ആര്‍ പ്രസാദ്‌ എന്നിവരടങ്ങിയ പുതിയ ബഞ്ചായിരുന്നു കേസ്‌ പരിഗണിച്ചത്‌. കേസ്‌ പരിഗണിക്കുന്നതില്‍ നിന്നും നേരത്തെ ജസ്റ്റിസ്‌ ആര്‍ വി രവീന്ദ്രന്‍ പിന്‍മാറിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കേസ്‌ പുതിയ ബെഞ്ചിന്‌ വിട്ടത്‌.

കേസില്‍ പിണറായി വിജയനു വേണ്ടി ആദ്യം ഹാജരായ ഫാലി എസ് നരിമാനുപകരം കെ കെ വേണുഗോപാല്‍ ആയിരുന്നു ഇന്ന്‌ കോടതിയില്‍ ഹാജരായത്. നരിമാന്‍ എന്തുകൊണ്ടാണ് പിന്മാറിയത് എന്ന് വ്യക്തമല്ല. സര്‍ക്കാരിനു വേണ്ടി ഹരീഷ്‌ സാല്‍വെ, ജയ്ദീപ്‌ ഗുപ്ത, ജി പ്രകാശ്‌ എന്നിവര്‍ ഹാജരായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :