മുസ്ലീം പെണ്‍കുട്ടിക്ക് സംസ്കൃതത്തില്‍ ഒന്നാം റാങ്ക്

കൊല്ലം| WEBDUNIA| Last Modified ബുധന്‍, 1 ജൂലൈ 2009 (18:19 IST)
യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച മുസ്ലീം പെണ്‍കുട്ടിക്ക് കേരള സര്‍വകലാശാലയുടെ ഈ വര്‍ഷത്തെ സംസ്കൃതം വേദാന്ത ബിരുദ കോഴ്സില്‍ ഒന്നാം റാങ്ക്. കായംകുളം സ്വദേശിയായ എ റഹ്മത്ത് ആണ് ഈ നേട്ടത്തിന് അര്‍ഹയായത്.

സംസ്ഥാന ക്ഷേത്രകാര്യ ബോര്‍ഡിന്‍റെ കൊല്ലത്തെ കോളജിലാണ് റഹ്മത്ത് പഠിച്ചത്. പത്താം ക്ലാസ് വരെ രണ്ടാം ഭാഷയായി അറബി പഠിച്ച റഹ്മത്ത് ഹയര്‍ സെക്കന്‍ഡറി തലത്തില്‍ സംസ്കൃതം സ്വീകരിക്കുകയായിരുന്നു.

ഇന്ത്യന്‍ സംസ്കാരത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും ഭാഗമായ സംസ്കൃതം പഠിക്കാന്‍ തനിക്ക് അതീവ താല്‍പര്യം ഉണ്ടായിരുന്നതായി റഹ്മത്ത് വെളിപ്പെടുത്തുന്നു. പ്രധാന ഭാഷയായി സംസ്കൃതം തെരഞ്ഞെടുക്കാന്‍ മാതാപിതാക്കളുടെ പൂര്‍ണ സമ്മതമുണ്ടായിരുന്നതായും വേദാന്ത പഠനം ഭാവിയിലും തുടരുമെന്നും റഹ്മത്ത് അറിയിച്ചു.

വേദാന്തം പഠിക്കുന്നതിനോട് മുസ്ലീം സമുദായത്തില്‍ നിന്ന് ആരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. ഹയര്‍ സെക്കന്‍ഡറി മുതലാണ് ആദ്യമായി സംസ്കൃതം പഠിക്കുന്നതെന്നതിനാല്‍ ആദ്യം അല്‍പം ബുദ്ധിമുട്ടുണ്ടായിരുന്നു. എങ്കിലും അധ്യാപകരുടെ പ്രത്യേക പരിഗണന തനിക്ക് ലഭിച്ചിരുന്നതായും റഹ്മത്ത് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :