മുല്ലപ്പെരിയാര്‍: കേരളത്തിന്റെ വാദം ശരിയല്ലെന്ന് തമിഴ്‌നാട്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
മുല്ലപ്പെരിയാര്‍ കേസില്‍ അണക്കെട്ട് അപകടാവസ്ഥയിലാണെന്ന കേരളത്തിന്റെ വാദം ശരിയല്ലെന്ന് തമിഴ്‌നാട്. ഇതിന് തമിഴ്‌നാട് വസ്തുതകള്‍ നിരത്തണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ജലത്തേക്കാള്‍ പ്രധാനം ജനങ്ങളുടെ ജീവിതമാണെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. സുപ്രീംകോടതിയില്‍ തമിഴ്‌നാടിന്റെ വാദം ഇന്നും തുടരും.

മുല്ലപ്പെരിയാര്‍ കേസില്‍ അന്തിമവാദം അവസാനിക്കുന്നതിന് ഒരുദിവസം കൂടി മാത്രമേ അനുവദിക്കാനാവൂ എന്നും അഞ്ചംഗ ഭരണഘടനാ ബഞ്ച് വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടാവസ്ഥയിലാണെന്നതിന് തെളിവുണ്ടോയെന്ന് കഴിഞ്ഞ ദിവസം കേസ് വാദത്തിനിടെ സുപ്രീംകോടതി കേരളത്തോട് ചോദിച്ചിരുന്നു. 136 അടി സുരക്ഷിതമായതുകൊണ്ടല്ലേ നിയമസഭ ആ പരിധി നിശ്ചയിച്ചതെന്നും സുപ്രീംകോടതി ആരാഞ്ഞിരുന്നു.

1886ലാണ് മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച പെരിയാര്‍ പാട്ടക്കരാര്‍ ഒപ്പുവെയ്ക്കുന്നത്. തിരുവിതാംകൂര്‍ മരാമത്ത് സെക്രട്ടറി കെകെവി രാമ അയ്യങ്കാരും മദിരാശി സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ ചൈല്‍ഡ് ഹാനിംഗ്ടണുമാണ് കരാറില്‍ ഒപ്പു വെച്ചത്. വെള്ളത്തിന് മാത്രമാണ് തമിഴ്‌നാടിന് അവകാശമെന്നും സ്ഥലത്തിന് അവകാശമില്ലെന്നും കരാറില്‍ വ്യക്തമാക്കിയിരുന്നു. വെള്ളം എടുക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തമിഴ്‌നാടിന് അവകാശമുണ്ടെന്നും കരാര്‍ വ്യക്തമാക്കിയിരുന്നു.

നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 8000 ഏക്കര്‍ സ്ഥലവും നിര്‍മ്മാണത്തിനായി 100 ഏക്കര്‍ സ്ഥലവുമാണ് പാട്ടമായി നല്‍കിയിരിക്കുന്നത്. 999 വര്‍ഷത്തേക്കാണ് കരാര്‍. മദ്രാസ് സര്‍ക്കാര്‍ കരാര്‍ പുതുക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ വീണ്ടും 999 വര്‍ഷത്തേക്ക് കരാര്‍ നല്‍കേണ്ടിവരും. ഇന്ത്യ സ്വതന്ത്രമായശേഷം കരാര്‍ പുതുക്കാന്‍ തമിഴ്‌നാട് പലതവണ ശ്രമിച്ചെങ്കിലും ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ മാത്രമാണ് ആ ശ്രമങ്ങളെല്ലാം മാറി.

1970ല്‍ സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കരാര്‍ പുതുക്കുന്നത്. 1886ലെ പാട്ടക്കരാറിലെ നിബന്ധനങ്ങളെല്ലാം തന്നെ നിലനിര്‍ത്തിയാണ് പുതിയ കരാറും ഒപ്പുവെച്ചത്. വളരെ പ്രധാനപ്പെട്ട ഒരു നിബന്ധനകൂടി കരാറില്‍ ഉള്‍പ്പെടുത്തി. അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് പവര്‍ഹൗസില്‍ വൈദ്യുതി ഉല്പാദനം കൂടി അനുവദിക്കാന്‍ പുതിയ കരാര്‍ തമിഴ്‌നാടിന് അനുമതി നല്‍കി.

ഇന്ത്യ സ്വതന്ത്രമായതോടെ നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഇന്ത്യയുമായുള്ള കരാറുകളെല്ലാം റദ്ദായെങ്കിലും 1970ല്‍ ഒപ്പുവെച്ച കരാര്‍ തമിഴ്‌നാടിന് മുല്ലപ്പെരിയാര്‍ ഡാമില്‍ പൂര്‍ണ്ണ നിയന്ത്രണം അനുവദിച്ച് നല്‍കി. ഡാമില്‍ സംഭരിക്കാവുന്ന വെള്ളത്തിന്റെ പരിധി ഉയര്‍ത്തണമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നിരന്തര ആവശ്യം. എന്നാല്‍ ജനങ്ങളുടെ സുരക്ഷ പറഞ്ഞ് കേരളം അതിനെ എതിര്‍ക്കുന്നു. ഡാമിന്റെ തര്‍ക്കത്തിലുള്ള അന്തിമവാദമാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :