മാന്ദ്യം മത്സ്യക്കയറ്റുമതിയെ ബാധിച്ചു: ശര്‍മ്മ

തിരുവനന്തപുരം| WEBDUNIA|
ആഗോള സാമ്പത്തിക മാന്ദ്യം സംസ്ഥാനത്തെ മത്സ്യക്കയറ്റുമതിയെയും ബാധിച്ചെന്ന് ഫിഷറീസ്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി എസ് ശര്‍മ നിയമസഭയില്‍ പറഞ്ഞു. മത്സ്യക്കയറ്റുമതി കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 1.32 ശതമാനം കുറഞ്ഞതായി മന്ത്രി അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യന്‍ എക്സ്ക്ലുസിവ് എക്കണോമിക്‌ സോണില്‍ 2.13 ലക്ഷം ചൂര ഉള്ളതായി കണക്കാക്കിയിട്ടുണ്ട്. ഇതില്‍ പ്രതിവര്‍ഷം 20,000 ടണ്‍ മാത്രമേ ഇപ്പോള്‍ ലഭിക്കുന്നുള്ളൂ. മത്സ്യ മേഖലയിലെ പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ 4000 ടണ്‍ അധിക ഉത്പാദനം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധ കൈമാറ്റം റദ്ദുചെയ്യുന്നതിനു സര്‍ക്കാരിന്‌ അധികാരം നല്‍കുന്നതിനുള്ള കരട്‌ ബില്ലിനു കേന്ദ്രാനുമതി ലഭിച്ചാല്‍ നിയമനിര്‍മ്മാണം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ രജിസ്ട്രേഷന്‍ നിയമ പ്രകാരം നിയമവിരുദ്ധ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ വകുപ്പിന്‌ അധികാരമില്ല. കോടതിക്കു മാത്രമേ അതിനുള്ള അധികാരമുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.

ഫെയര്‍വാല്യൂ പ്രാബല്യത്തില്‍ വരുന്നതോടെ രജിസ്ട്രേഷന്‍ നിരക്കു കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു. ഫെയര്‍ വാല്യൂ നിശ്ചയിക്കുന്ന നടപടികള്‍ അവസാനഘട്ടത്തിലാണ്‌. ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നതിലെ അപാകത പരിഹരിച്ചുള്ള അന്തിമ വിജ്ഞാപനം അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :