മാണിയുടെ ലക്‍ഷ്യം ഡല്‍ഹി; കേരള കോണ്‍‌ഗ്രസ് പിളരും: ബാലകൃഷ്ണപിള്ള

കേരള കോണ്‍ഗ്രസിനെ നശിപ്പിച്ച നേതാവാണ് മാണി: പിള്ള

K M Mani, Pillai, Balakrishna Pillai, Jose K Mani, Modi, Kummanam, Antony Raju, P C George, കെ എം മാണി, പിള്ള, ബാലകൃഷ്ണപിള്ള, ജോസ് കെ മാണി, മോദി, കുമ്മനം, ആന്‍റണി രാജു, പി സി ജോര്‍ജ്ജ്
പത്തനം‌തിട്ട| Last Modified ശനി, 6 ഓഗസ്റ്റ് 2016 (17:00 IST)
യു ഡി എഫ് വിട്ട് ബിജെപി ക്യാമ്പിനോട് അടുക്കുകയാണ് കെ എം മാണിയെന്ന് ആര്‍ ബാലകൃഷ്ണപിള്ള. എന്നാല്‍ ബി ജെ പിയോട് അടുക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് പിളരുമെന്നും പിള്ള. ഇന്ത്യയില്‍ കോണ്‍ഗ്രസ് തകര്‍ന്നതായുള്ള ബോധ്യം മാണിക്കുണ്ടായെന്നും ബി ജെ പി സര്‍ക്കാരില്‍ എങ്ങനെയും കയറിപ്പറ്റി സ്ഥാനമാനങ്ങള്‍ നേടിയെടുക്കാനാകുമോ എന്ന ആദ്യ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വ്യക്തമാക്കി.

മാണിയെ എല്‍ ഡി എഫില്‍ എടുക്കുന്നതുപോലെയുള്ള ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ എല്‍ ഡി എഫിലേക്ക് മാണി വരാന്‍ ഒരു സാധ്യതയുമില്ല. അപ്പോള്‍ പിന്നെ അന്തിമമായ ലക്‍ഷ്യം ഡല്‍ഹി തന്നെയാണ്. തനിക്കോ മകനോ ഡല്‍ഹിയില്‍ നിന്ന് എന്തെങ്കിലും കിട്ടണം. പി സി തോമസിന്‍റെ മാര്‍ഗം സ്വീകരിക്കണം. അതൊക്കെയാണ് മാണിയുടെ ലക്‍ഷ്യം - പിള്ള പറഞ്ഞു.

മാണിക്ക് ഒരു പങ്കാളിത്തവുമില്ലാതെ രൂപീകരിക്കപ്പെട്ട പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. ഈ പാര്‍ട്ടിയെ നശിപ്പിച്ച ആളാണ് മാണിയെന്നും പറഞ്ഞു.

അതേസമയം, കെ എം മാണിയോട് കോണ്‍ഗ്രസ് പാര്‍ട്ടി ഒരു അനാദരവും കാട്ടിയിട്ടില്ലെന്നും മാണിക്കെതിരെ ഒരു അഴിമതി ആരോപണം വന്നപ്പോള്‍ അദ്ദേഹത്തെ സംരക്ഷിച്ചത് കോണ്‍ഗ്രസ് ആണെന്ന് ഓര്‍ക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ബാര്‍ കോഴക്കേസില്‍ മാണിക്കും ബാബുവിനെതിരെയും ഉണ്ടായ ആരോപണങ്ങള്‍ വ്യത്യസ്തമായിരുന്നു എന്നും അതുകൊണ്ടാണ് കോണ്‍ഗ്രസില്‍ നിന്ന് രണ്ടുതരം തീരുമാനമുണ്ടായതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

കെ എം മാണി യു ഡി എഫ് വിട്ടുപോകുകയാണെങ്കില്‍ അതിന്‍റെ കാരണം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മാണിക്കെതിരെ ഗൂഢാലോചന നടത്തിയത് ആരാണെന്ന് വെളിപ്പെടുത്തണമെന്നും കോണ്‍‌ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. മുന്നണിയില്‍ നിന്ന് പാര്‍ട്ടികള്‍ പുറത്തുപോയാല്‍ മുന്നണികള്‍ക്ക് വലിയ ക്ഷീണമുണ്ടാകുമെന്ന് പറയുന്നത് ശരിയല്ലെന്നും കേരള കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രങ്ങള്‍ കോണ്‍‌ഗ്രസിന്‍റെയും ശക്തികേന്ദ്രങ്ങള്‍ തന്നെയാണെന്നും ജോസഫ് വാഴയ്ക്കന്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :