മഴക്കെടുതി : ആഗസ്റ്റ് ഒന്നിന് പുതിയ മെമ്മോറാണ്ടം സമര്‍പ്പിക്കും

തിരുവനന്തപുരം | WEBDUNIA|
PRO
PRO
മഴക്കെടുതി സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങളനുസരിച്ചുള്ള പുതുക്കിയ മെമ്മോറാണ്ടം ആഗസ്റ്റ് ഒന്നിന് കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്ന് റവന്യുവകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്. സംസ്ഥാനത്തെ മഴക്കെടുതിയെക്കുറിച്ച് പഠിക്കാനെത്തിയ കേന്ദ്രസംഘത്തെ കണ്ടശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റവന്യു മന്ത്രി. സംസ്ഥാനത്ത് ഇതുവരെ 480 കോടിയിലധികമാണ് കൃഷിനാശമെന്നാണ് പ്രാഥമിക നിഗമനം.

ജില്ലകള്‍ തോറുമുള്ള പൂര്‍ണ്ണതോതിലുള്ള കണക്കെടുത്ത് വരികയാണ്. ഇതു ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ഓരോ ജില്ലയിലെയും നാശനഷ്ടങ്ങള്‍ വിശദമായി വിലയിരുത്തിയതിനു ശേഷമാകും നിവേദനം തയ്യാറാക്കുക. കനത്ത മഴമൂലം 131 മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേന്ദ്രത്തിനുമുന്നില്‍ 481 കോടി രൂപയുടെ നിവേദനമാണ് സംസ്ഥാനം സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ കേന്ദ്രമാനദണ്ഡമനുസരിച്ച് 221 കോടി രൂപ മാത്രമെ പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിന് ആവശ്യപ്പെടാനാകുകയുള്ളൂ. കേരളത്തില്‍ മഴക്കെടുതിമൂലമുള്ള നാശനഷ്ടതോത് ഉയര്‍ന്നിരിക്കുകയാണ്. ആലപ്പുഴ ജില്ലയില്‍ കുട്ടനാട്, കൈനകരി, തകഴി പോലെയുള്ള സ്ഥലങ്ങള്‍ മിക്കതും വെള്ളത്തിനടിയിലാണ്. രണ്ടര ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നു. ഇവര്‍ക്ക് ഭക്ഷണമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ കൃത്യമായി ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ സഹായങ്ങള്‍ കിട്ടേണ്ടതുണ്ട്.

കേന്ദ്ര നിയമാവലിയില്‍ അടുത്തിടെ ചില മാറ്റങ്ങള്‍ വരുത്തിയതിനാല്‍ സംസ്ഥാനത്തിന് കൂടുതല്‍ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര മാനദണ്ഡമനുസരിച്ച് കടല്‍ക്ഷോഭം പോലെയുള്ള ദുരന്തങ്ങള്‍ പ്രകൃതിദുരന്തമായി അംഗീകരിച്ചിട്ടില്ല. 550 കിലോമീറ്ററിലധികം തീരദേശമുള്ള കേരളത്തില്‍ ഇത് ഒരു പ്രശ്‌നമാണ്. കടല്‍ക്ഷോഭത്തെക്കൂടി പ്രകൃതി ദുരന്തത്തില്‍ ഉള്‍പ്പെടുത്തി ദുരിതാശ്വാസം അനുവദിക്കണമെന്നകാര്യം പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ പ്രശ്‌നങ്ങള്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നടത്തിയ ത്രിദിന സന്ദര്‍ശനത്തില്‍ തങ്ങള്‍ക്ക് ബോധ്യമായെന്നും കേരളത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പഠനസംഘത്തലവന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ജോയിന്റ് സെക്രട്ടറി വുംലുന്‍മാംഗ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :