മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിലുറച്ച് ചെന്നിത്തല

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
മന്ത്രിസഭയിലേക്ക് ഇല്ലെന്ന തീരുമാനത്തില്‍ ഉറച്ച് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റ് കേരളത്തിന്റ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അഹമ്മദ് പട്ടേലും തമ്മില്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ വാസ്നിക് രമേശിനെ അറിയിച്ചതായാണ് സൂചന. ചര്‍ച്ചകള്‍ പൂര്‍ത്തിയായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തുടരുകയാണെന്നായിരുന്നു രമേശിന്റെ മറുപടി. കൂടാതെ മുന്‍ നിലപാടില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രമേശ് മന്ത്രിസഭയിലേക്ക് വരണമെന്നു യുഡിഎഫ് ഘടകകക്ഷികളും എ ഗ്രൂപ്പും ഒരു പോലെ ആവശ്യപ്പെടുന്നു. എന്നാല്‍ മന്ത്രിസഭയിലേക്കു വരുന്നതിലും നല്ലത് കെപിസിസി പ്രസിഡന്റായി തുടരുക തന്നെയാണെന്നാണ് ഐ ഗ്രൂപ്പ് നിലപാട്.

ഇതിനിടെ മന്ത്രിസഭാ പുന:സംഘടനാ വിഷയത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ വീണ്ടും ഡല്‍ഹിക്ക് വരുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളെ അറിയിച്ചത്. എല്ലാ പ്രശ്നങ്ങള്‍ക്കും ഉടന്‍ പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു. തെലുങ്കാന വിഷയത്തില്‍ ചര്‍ച്ച നടക്കുന്നതിനാലാണ് തീരുമാനം വൈകുന്നതെന്നാണ് സൂചന.

നാളെ രാവിലെ ആറ് മണിക്ക് കേരളത്തിലേയ്ക്കു തിരിക്കുന്ന മുഖ്യമന്ത്രി വേണ്ടി വന്നാല്‍ നാളെ വൈകിട്ടു തന്നെ ഡല്‍ഹിയിലേയ്ക്കു തിരിച്ചുപോകുമെന്നും സൂചനയുണ്ട്. മന്ത്രിസഭയിലേയ്ക്കില്ലെന്ന നിലപാടില്‍ രമേശ് ഉറച്ചു നില്‍ക്കുന്നതും ഹൈക്കമാന്‍ഡ് തീരുമാനം വൈകിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :