'ബാര്‍ ലൈസന്‍സില്‍ ജനതാത്പര്യം സംരക്ഷിക്കുന്ന തീരുമാനമുണ്ടാകും’

ആലുവ| Last Modified തിങ്കള്‍, 5 മെയ് 2014 (10:22 IST)
ബാറുകളുടെ കാര്യത്തില്‍ ജനതാത്പര്യം സംരക്ഷിക്കുന്ന  തീരുമാനമുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ബാറുടമകള്‍ക്ക് അനുകൂലമായി തീരുമാനം ഉണ്ടാവുകയില്ല. ബാറുകള്‍ പൂട്ടിയ നടപടി നല്ല ഫലങ്ങളാണ് ഉണ്ടാക്കിയതെന്ന് ആലുവ പാലസില്‍ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
 
മദ്യവിഷയം സംബന്ധിച്ച തര്‍ക്കങ്ങളെ രാഷ്ട്രീയ തര്‍ക്കങ്ങളായി ചിത്രീകരിക്കരുത്. സുപ്രധാനമായ വിഷയത്തെ സംബന്ധിച്ച് പലവിധത്തിലുള്ള അഭിപ്രായം ഉയര്‍ന്നുവന്നേക്കാം. ചില നിലപാടുകളില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ വിഷമതകളും ആഘാതങ്ങളും ഉണ്ടാകും. യൂത്ത് കോണ്‍ഗ്രസിന്റേയും കെഎസ്‌യുവിന്റേയും നേതൃത്വത്തില്‍ താന്‍ ഇരുന്നപ്പോഴും ഇത്തരം ആഘാതങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സുധീരന്‍ വ്യക്തമാക്കി.
 
സര്‍ക്കാറിന്റെ മദ്യനയം സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടക്കുന്നത് സ്വാഗതാര്‍ഹമാണ്. രാഷ്ട്രീയതലത്തിലും ജനങ്ങള്‍ക്കിടയിലും ചര്‍ച്ച നടക്കുന്നുണ്ട്. ഇതിനോട് അസഹിഷ്ണുത പുലര്‍ത്തേണ്ട കാര്യമില്ല. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. വിഡി സതീശന്റെ അഭിപ്രായങ്ങളോട് പ്രതികരിക്കുന്നില്ല. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ പാര്‍ട്ടി രണ്ടുതട്ടിലല്ല. 
സമ്പൂര്‍ണ മദ്യ നിരോധനം എളുപ്പത്തില്‍ സാധ്യമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 
ബാറുകളുടെ എണ്ണത്തില്‍ കുറവുണ്ടായ സാഹചര്യം സാമൂഹിക വിരുദ്ധരും സ്വാര്‍ത്ഥ താത്പര്യക്കാരും മുതലെടുക്കാനിടയുണ്ട്. മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും എക്‌സൈസ്, റവന്യു, വനം വകുപ്പ് മന്ത്രിമാരോടും ഈ കാര്യം സൂചിപ്പിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ ഏകോപിതമായി പ്രവര്‍ത്തിച്ച് നടപടിയെടുത്താല്‍ ഒരു ശക്തിക്കും കേരളത്തില്‍ മദ്യദുരന്തം ഉണ്ടാക്കാന്‍ കഴിയില്ല. മദ്യവിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും സുധീരന്‍ പറഞ്ഞു.
 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :