ഫസല്‍വധത്തില്‍ കാരായിമാര്‍ക്ക് പങ്കില്ല, കൊന്നത് ആര്‍എസ്എസുകാര്‍; കൊലപാതകിയുടെ കുറ്റസമ്മത മൊഴി പുറത്ത്

ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ്

Crime, Fasal Murder, Karayi Rajan, Karayi Chandrasekharan, ഫസല്‍വധം, കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍, ആര്‍എസ്എസ്
കണ്ണൂര്‍| സജിത്ത്| Last Modified വെള്ളി, 9 ജൂണ്‍ 2017 (14:46 IST)
തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ വധക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍. ഫസലിനെ വധിച്ചതിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന നിര്‍ണായക വെളിപ്പെടുത്തലാണ് മാഹി ചെമ്പ്ര സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷ് നടത്തിയിരിക്കുന്നത്. സിപിഎം നേതാക്കളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും ഈ കേസില്‍ പങ്കില്ലെന്നും താനുള്‍പ്പെടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഫസലിന്റെ വധത്തിന് പിന്നിലെന്നും സുബീഷ് വ്യക്തമാക്കുന്നുണ്ട്.

ആര്‍ എസ് എസിന്റെ കൊടിമരവും ബോര്‍‍ഡുകളുമെല്ലാം സ്ഥിരമായി നശിപ്പിച്ചതിലുള്ള വിരോധമായിരുന്നു ഫസലിന്റെ കൊലയ്‌ക്ക് കാരണമായത്. കൊലപാതകം നടത്തിയതിനുശേഷം കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ മാഹിയിലുള്ള തിലകന്‍ ചേട്ടനാണ് വാങ്ങിവെച്ചതെന്നും സുബീഷ് പൊലീസിനോട് സമ്മതിച്ചു. പിന്നീട് തലശ്ശേരി ആര്‍.എസ്.എസ് കാര്യാലയത്തിലെത്തിയ തങ്ങള്‍ സംഭവം അവിടെ പറഞ്ഞു. ഷിനോജ് അടക്കം മറ്റ് മൂന്ന് പേരാണ് കൊലയ്‌ക്കുള്ള ആയുധങ്ങള്‍ കൊണ്ടുവന്നതെന്നും സുബീഷിന്റെ മൊഴിയില്‍ പറയുന്നു.

ഷിനോജ്, പ്രമീഷ്, പ്രഭീഷ് എന്നിവരും കൊലയില്‍ പങ്കാളികളാണെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. വാഹനത്തില്‍ എത്തി ഫസലിനെ ആക്രമിച്ച ശേഷം സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നുവെന്നും സുബീഷ് പറയുന്നു. സിപിഎം പ്രവര്‍ത്തകനായ മോഹനനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സമയത്താണ് സുബീഷ് നിര്‍ണായക വിവരങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. മോഹനന്‍ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി സദാനന്ദന്റെ മുന്നിലാണ് സുബീഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :