പിസി ജോര്‍ജിന്റെ കത്ത് കണ്ടപ്പോള്‍ ഞെട്ടിയെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം| JOYS JOY| Last Modified ബുധന്‍, 8 ഏപ്രില്‍ 2015 (17:50 IST)
ഇന്ന് തനിക്ക് പി സി ജോര്‍ജ് തന്ന കത്ത് കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തിലെ കാര്യങ്ങളൊന്നും ജോര്‍ജ് നേരത്തെ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് വിപ്പിനെ പുറത്താക്കിയത് മുന്നണിയിലെ പൊതുതത്വം അനുസരിച്ചാണ്. അത് കീഴടങ്ങലല്ല. മാണി ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്ന ജോര്‍ജിന്റെ ആരോപണം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാര്‍ ഒരു വീഴ്ചയും വരുത്തുന്നില്ല. ഒന്നിന്റെയും പിറകെ പോകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സരിത നായരുടെ കത്ത് എങ്ങനെ പുറത്തു വന്നുവെന്നാണ് ആലോചിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. യു ഡി എഫിനെ നല്ല നിലയില്‍ കൊണ്ടു പോകാന്‍ താന്‍ ബാധ്യസ്ഥനാണെന്നും
അത് തന്റെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

1903 മലയാളികളെ ഇതുവരെ യമനില്‍ നിന്ന് തിരിച്ചെത്തിച്ചിട്ടുണ്ട്. യമനില്‍ നിന്ന് കൂടുതല്‍ മലയാളികളുമായി വരുന്ന വിമാനം കൊച്ചിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുംബൈയില്‍ എത്തിയവരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം ചാര്‍ട്ട് ചെയ്യും. ആശുപത്രികളില്‍ ജോലി ചെയ്യുന്ന മലയാളികളെ യമനില്‍ നിന്ന് വിടുന്നില്ലെന്ന് പരാതിയുണ്ടെന്നും ഇവരെയും തിരിച്ചെത്തിക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് തടയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് മന്ത്രിസഭ തീരുമാനങ്ങള്‍ അറിയിച്ചു കൊണ്ട്
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കെ മോഹന്‍ കുമാര്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗമാകുമെന്നും മോഹന്‍ കുമാറിന്റെ പേര് മന്ത്രിസഭ ശുപാര്‍ശ ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :